പുടിന്റെ അറസ്റ്റ് വാറന്റ്‌ തള്ളി റഷ്യ



മോസ്‌കോ>  റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിന്റെ പേരിൽ അറസ്റ്റ് വാറന്റ്‌ പുറപ്പെടുവിച്ച അന്താരാഷ്‌ട്ര ക്രിമിനൽ കോടതി (ഐസിസി)യുടെ നടപടി തള്ളി റഷ്യ. ഹേഗ്‌ ആസ്ഥാനമായ ഐസിസി വെള്ളിയാഴ്‌ചയാണ്‌ റഷ്യൻ പ്രസിഡന്റിനും റഷ്യയിലെ കുട്ടികളുടെ അവകാശ കമീഷണർ മരിയ ലവോവ- ബെലോവയ്ക്കുമെതിരെ അറസ്റ്റ് വാറന്റ്‌ പുറപ്പെടുവിച്ചത്‌. റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽനിന്ന്‌ കുട്ടികളെ അനധികൃതമായി റഷ്യയിലേക്ക്‌ കടത്തിയെന്നാരോപിച്ചാണ്‌ ഇരുവർക്കുമെതിരായ നടപടി. ഐസിസി ആദ്യമായാണ്‌ ഒരു ലോകനേതാവിനെതിരെ അറസ്റ്റ് വാറന്റ്‌ പുറപ്പെടുവിക്കുന്നത്‌. ഐസിസിയുടെ അധികാരപരിധി റഷ്യ അംഗീകരിക്കാത്ത സാഹചര്യത്തിൽ ഐസിസിയുടെ തീരുമാനങ്ങൾക്ക് അർഥമില്ലെന്ന്‌ ക്രെംലിൻ വക്താവ്‌ ദിമിത്രി പെസ്‌കോവ്‌ പറഞ്ഞു. ഐസിസി അറസ്റ്റ് വാറന്റ്‌ നിയമപരമായി അസാധുവാണെന്ന് റഷ്യൻ വിദേശമന്ത്രാലയ വക്താവ് മരിയ സഖറോവയും വ്യകതമാക്കി. ഐസിസിയുടേത്‌ ചരിത്രപരമായ തീരുമാനമാണെന്ന്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്ലോദിമിർ സെലൻസ്‌കി പറഞ്ഞു. ഐസിസി തീരുമാനത്തെ ന്യായീകരിച്ച്‌ യുഎസ്‌ പ്രസിഡന്റ്‌ ജോ ബൈഡനും രംഗത്തെത്തി. തീരുമാനം ന്യായമെങ്കിലും അമേരിക്ക ഐസിസിയെ അംഗീകരിക്കുന്നില്ലെന്ന് ബൈഡൻ പ്രതികരിച്ചു. Read on deshabhimani.com

Related News