ഉക്രയ്‌നെ റഷ്യൻ അധീനതയിൽനിന്ന്‌ മോചിപ്പിക്കുമെന്ന്‌ സെലൻസ്കി



കീവ്‌ യുദ്ധം ആറുമാസം പൂർത്തിയാക്കിയ ബുധനാഴ്ച ഉക്രയ്‌ന്‌ ആഘോഷങ്ങളില്ലാത്ത സ്വാതന്ത്ര്യദിനം. റഷ്യ ആക്രമണം കടുപ്പിക്കുമെന്ന ഭീതിയിൽ ആഘോഷങ്ങളും കൂടിച്ചേരലുകളും വിലക്കി. തലസ്ഥാനമായ കീവിലെ സെൻട്രൽ സ്ക്വയറിൽ ഏതാനും ആളുകൾ മാത്രമാണ്‌ രാജ്യത്തിന്റെ മുപ്പത്തൊന്നാം സ്വാതന്ത്ര്യദിനം ആചരിക്കാൻ എത്തിയത്‌. ഉക്രയ്‌ന്റെ ഭാഗമായ മുഴുവൻ പ്രദേശവും റഷ്യൻ അധീനതയിൽനിന്ന്‌ മോചിപ്പിക്കുമെന്ന്‌ സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്കി പറഞ്ഞു. സ്വാതന്ത്ര്യദിനത്തിൽ കീവ്‌ സന്ദർശിച്ച ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൻ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. 5.4 കോടി പൗണ്ടിന്റെ (ഏകദേശം 509.09 കോടി രൂപ) സൈനിക സഹായവും പ്രഖ്യാപിച്ചു.അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനും 298 കോടി ഡോളറിന്റെ (ഏകദേശം 23,770.56 കോടി രൂപ)സൈനിക സഹായം അയക്കുന്നതായി പ്രഖ്യാപിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ, പ്യൂമ, സ്കാൻ ഈഗിൾ, ബ്രിട്ടീഷ്‌ വാംപെയർ ഡ്രോണുകൾ എന്നിവ ഉൾപ്പെടെയുള്ളവയാണ്‌ അമേരിക്ക അയക്കുന്നത്‌. Read on deshabhimani.com

Related News