ഉക്രയ്‌ന്റെ 15 ശതമാനം മേഖല ; ഇനി റഷ്യയില്‍ ; ഔദ്യോഗിക പ്രഖ്യാപനം നാളെ മോസ്കോയില്‍



മോസ്കോ ഉക്രയ്‌നിൽ ഹിതപരിശോധന പൂർത്തിയാക്കിയ നാല്‌ പ്രദേശം വെള്ളിമുതൽ രാജ്യത്തിന്റെ ഭാഗമാകുമെന്ന്‌ റഷ്യ. ക്രെംലിനിലെ സെന്റ്‌ ജോർജ്‌ ഹാളിൽ വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ ഡൊണെട്സ്ക്‌, ലുഹാൻസ്ക്‌ സ്വതന്ത്ര റിപ്പബ്ലിക്കുകൾ, സപൊറീഷ്യ, ഖെർസൺ മേഖലകൾ എന്നിവയുടെ ഭരണകർത്താക്കൾ റഷ്യയിൽ ചേരാനുള്ള ഉടമ്പടിയിൽ ഒപ്പിടും. ഔദ്യോഗിക പ്രഖ്യാപന ചടങ്ങിൽ റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിൻ പങ്കെടുക്കുമെന്നും വക്താവ്‌ ദിമിത്രി പെസ്കോവ്‌ അറിയിച്ചു. നിലവില്‍ ഉക്രയ്ന്റെ 15 ശതമാനം വരുന്ന ഭൂപ്രദേശമാണ് റഷ്യയ്ക്ക് ഒപ്പം ചേരുന്നത്. ചൊവ്വാഴ്ച പൂർത്തിയായ ഹിതപരിശോധനയിൽ നാല്‌ മേഖലയിലെയും ജനങ്ങൾ റഷ്യയുടെ ഭാഗമാകുന്നതിനെ പിന്തുണച്ചു. സപൊറീഷ്യയിൽ 93ഉം ഖെർസണിൽ 87ഉം ലുഹാൻസ്കിൽ 98ഉം ഡൊണെട്‌സ്കിൽ 99ഉം ശതമാനം ആളുകൾ അനുകൂലമായി വോട്ടുചെയ്തു. എന്നാൽ, ഉക്രയ്‌നും അമേരിക്ക, യുകെ, ജർമനി തുടങ്ങിയ സഖ്യരാഷ്ട്രങ്ങള്‍ ഹിതപരിശോധനയെ മാനിക്കുന്നില്ലെന്ന്‌ വ്യക്തമാക്കി. ജനങ്ങളെ പുറത്തിറങ്ങുന്നതിൽനിന്ന്‌ വിലക്കിയും ആയുധധാരികളായ ഉദ്യോഗസ്ഥർ വീടുകളിൽ നേരിട്ടെത്തിയുമാണ്‌ വോട്ടെടുപ്പ്‌ നടത്തിയതെന്നും ഈ രാജ്യങ്ങൾ ആരോപിക്കുന്നു. ഹിതപരിശോധനയിലൂടെയാണ്‌ 2014ൽ ക്രിമിയ റഷ്യയുടെ ഭാ​ഗമായത്. പാശ്ചാത്യ രാജ്യങ്ങൾ നൽകുന്ന ആയുധസഹായത്തിന്റെ ബലത്തിൽ ഒരു മാസമായി റഷ്യക്കെതിരായ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്‌ ഉക്രയ്‌ൻ. റഷ്യയോട് കൂറ് പ്രഖ്യാപിച്ച മേഖല സംരക്ഷിക്കാനായിരിക്കും ഇനി പുടിന്റെ പോരാട്ടം. വിരമിച്ച മൂന്നുലക്ഷം സൈനികരോട്‌ വീണ്ടും ജോലിയിൽ പ്രവേശിക്കാൻ പുടിൻ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. അതിനിടെ, ഖർകിവിൽനിന്ന്‌ 160 കിലോമീറ്റർ തെക്കുകിഴക്കായുള്ള ലൈമൻ പ്രദേശത്തെ ഗ്രാമങ്ങൾ ഉക്രയ്‌ൻ തിരിച്ചുപിടിച്ചതായും റിപ്പോർട്ടുണ്ട്‌.റഷ്യയിലുള്ള തങ്ങളുടെ പൗരരോട്‌ ഉടൻ രാജ്യം വിടാൻ മോസ്കോയിലെ അമേരിക്കൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്‌. Read on deshabhimani.com

Related News