ടുണീഷ്യൻ തെരഞ്ഞെടുപ്പ് : പോളിങ് 8.8 ശതമാനം മാത്രം
ടുണിസ് ടുണീഷ്യയിൽ ശനിയാഴ്‌ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തത് 8.8 ശതമാനം പേർമാത്രം. പ്രധാന പ്രതിപക്ഷ പാർടികൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതാണ് പോളിങ് ശതമാനം ശോചനീയമാകാൻ കാരണം. പ്രസിഡന്റ് കെയ്‌സ് സയീദിന് സ്ഥാനത്തുതുടരാൻ അർഹതയില്ലെന്നാണ് പോളിങ് ശതമാനത്തിലെ കുറവ് സൂചിപ്പിക്കുന്നതെന്ന് പ്രധാന പ്രതിപക്ഷ സഖ്യമായ സാൽവേഷൻ ഫ്രണ്ട് പറഞ്ഞു. പ്രസിഡന്റ് രാജിവയ്‌ക്കണമെന്ന് ഫ്രീ കോൺസ്‌റ്റിറ്റ്യൂഷണൽ പാർടി നേതാവ് അബിർ മൗസി ആവശ്യപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്നും ആവശ്യമുണ്ട്. 1058 സഥാനാർഥികൾ മത്സരിച്ചതിൽ 120 വനിതാ സ്ഥാനാർഥികൾ മാത്രമാണ് മത്സരിക്കാനുണ്ടായിരുന്നത്. പണപ്പെരുപ്പം 9.8 ശതമാനമാണ് ടുണീഷ്യയിൽ. കുതിച്ചുയരുന്ന ജീവിതച്ചെലവിൽ ജനജീവിതവും ദുസ്സഹമാണ്. തെരഞ്ഞെടുപ്പിൽനിന്ന് ബഹുഭൂരിപക്ഷം ജനങ്ങളും വിട്ടുനിന്നത് ജനങ്ങളുടെ പ്രതിഷേധംമൂലമാണെന്നും വിലയിരുത്തലുണ്ട്. Read on deshabhimani.com