പാസ്പോര്‍ട്ടിലും തിരിച്ചറിയില്‍ രേഖയിലും മാറ്റം വരുത്താനൊരുങ്ങി താലിബാന്‍



കാബൂള്‍ > അഫ്​ഗാനിസ്ഥാന്‍ മുന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ തിരിച്ചറിയല്‍ കാര്‍ഡിലും പാസ്പോര്‍ട്ടിലും മാറ്റം വരുത്താനൊരുങ്ങി താലിബാന്‍. താലിബാന്‍ വക്താവും  വിവര, സാംസ്കാരിക സഹമന്ത്രിയുമായ  സബീയുള്ള മുജാഹിദിനെ ഉദ്ദരിച്ച് അഫ്​ഗാ‍ന്‍ വാര്‍ത്താ ഏജന്‍സിയായ ഖാമ പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. രേഖകളില്‍ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്ന് തിരുത്തുന്നതുസംബന്ധിച്ച് തീരുമാനം ഉടനുണ്ടായേക്കുമെന്നാണ് വിവരം. ഭരണം പിടിച്ചെടുത്തതിനുശേഷം രാജ്യത്ത് ജനാധിപത്യ നയങ്ങള്‍ അട്ടിമറിച്ചുകൊണ്ടുള്ള താലിബാന്റെ  പ്രവര്‍ത്തനം തുടരുകയാണ്. കഴിഞ്ഞ ദിവസം  ഹെറാത് നഗരത്തിലെ പ്രധാന ചത്വരത്തിൽ പൊലീസ്‌ വെടിവയ്‌പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം ക്രെയിനിൽ കെട്ടിത്തൂക്കിയ സംഭവം അന്താരാഷ്ട്രതലത്തില്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. മുമ്പ്‌ അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ സ്വീകരിച്ചിരുന്ന പ്രാകൃത ശിക്ഷാ രീതികള്‍ തുടരുമെന്നും താലിബാന്‍ അറിയിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര സമൂഹത്തെ ഒപ്പം നിർത്താൻ കൂടുതല്‍ വിശാല സമീപനങ്ങളാകും അധികാരത്തില്‍ എത്തിയാല്‍ സ്വീകരിക്കുകയെന്ന്  അന്താരാഷ്ട്ര സമൂഹത്തിന് വാ​ഗ്ദാനം നല്‍കിയിരുന്നെങ്കിലും ഇതിന് വിരുദ്ധ റിപ്പോര്‍ട്ടുകളാണ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളില്‍നിന്ന് പുറത്തുവരുന്നത്. Read on deshabhimani.com

Related News