പലസ്‌തീൻ, പലസ്‌തീൻ... ഐക്യദാർഢ്യവുമായി ലോകം

സ്പെയിനിലെ മാഡ്രിഡിൽ പലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്തുന്നവർ


ലണ്ടൻ പലസ്തീൻകാരെ കൊന്നൊടുക്കുന്നതിൽനിന്ന്‌ ഇസ്രയേൽ പിന്മാറണമെന്നും സ്വതന്ത്ര പലസ്തീൻ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ വിവിധ രാജ്യങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ. ശനിയാഴ്ച ലണ്ടനിൽ മൂന്നുമണിക്കൂർ നീണ്ട പ്രതിഷേധ പ്രകടനത്തിലും യോഗത്തിലും ലക്ഷത്തിൽപ്പരം പേർ പങ്കെടുത്തു. രാജ്യത്ത്‌ മറ്റ്‌ നഗരങ്ങളിലും ജനങ്ങൾ പലസ്തീന്‌ ഐക്യദാർഢ്യവുമായി നിരത്തിലിറങ്ങി. പ്രക്ഷോഭകർ ‘ജിഹാദ്‌’ മുദ്രാവാക്യം ഉയർത്തിയെന്നും ഇത്‌ അംഗീകരിക്കാനാകില്ലെന്നും കുടിയേറ്റ മന്ത്രി റോബർട്ട്‌ ജെൻറിക്ക്‌ പറഞ്ഞു. എന്നാൽ, വാക്കിന്‌ പല അർഥമുണ്ടെന്നും വീഡിയോ പരിശോധിച്ചതിൽ ഭീകരപ്രവർത്തനവുമായി ബന്ധിപ്പിക്കാവുന്ന തെളിവുകൾ ലഭിച്ചില്ലെന്നും പൊലീസ്‌ വ്യക്തമാക്കി. ബോസ്‌നിയയിൽ 1992–- 95ലെ യുദ്ധത്തിൽ ബോംബാക്രമണമുണ്ടായ സരാജെവൊയിൽ ഒത്തുചേർന്ന്‌ പ്രക്ഷോഭകർ പലസ്തീന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. മലേഷ്യയിലെ ക്വാലാലംപുരിൽ നടന്ന പ്രകടനത്തിൽ മൂവായിരത്തിൽപ്പരംപേർ പങ്കെടുത്തു.  റോം, ബാഴ്‌സലോണ, ജർമനിയിലെ ഡസൽഫോർഡ്‌ ഉൾപ്പെടെയുള്ള നഗരങ്ങൾ, കൊസോവോ തലസ്ഥാനം പ്രിസ്റ്റിന, സിഡ്‌നി, അമേരിക്കയിലെ ലൊസ്‌ ആഞ്ചലസ്‌, ഹൂസ്റ്റൺ തുടങ്ങിയ നഗരങ്ങൾ എന്നിവിടങ്ങളിൽ ജനകീയ പ്രതിഷേധമുണ്ടായി. തുർക്കിയയിലെ ഇസ്താംബുളിൽ ഇസ്രയേൽ എംബസിക്കുമുന്നിൽ ജനങ്ങൾ പാവകൾ വച്ച്‌ പ്രതിഷേധിച്ചു. ഗാസയിലെ കുട്ടികളെ കൊന്നൊടുക്കുന്നത്‌ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, ജർമനിയിൽ ഇസ്രയേൽ–- ഹമാസ്‌ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ജൂതവിരുദ്ധ വികാരം ഉയരാൻ സമ്മതിക്കില്ലെന്ന്‌ ചാൻസലർ ഒലാഫ്‌ ഷോൾസ്‌ പ്രഖ്യാപിച്ചു. Read on deshabhimani.com

Related News