ശ്രീലങ്ക അവിശ്വാസ പ്രമേയത്തിലേക്ക്‌ ; ഇടക്കാല സർക്കാർ രൂപീകരിക്കാൻ തയ്യാറെന്ന്‌ ഗോതബായ രജപക്‌സെ



കൊളംബോ ശ്രീലങ്കയിൽ സർക്കാരിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്‌ പരിഗണനയിലെന്ന്‌ പ്രതിപക്ഷം. 225 അംഗ പാർലമെന്റിൽ സർക്കാരിനെ താഴെയിറക്കാൻ ആവശ്യമായ നൂറ്റിപ്പതിമൂന്നിലധികം അംഗങ്ങൾ പ്രതിപക്ഷത്തിനുണ്ടെന്നും അടുത്തിടെ പ്രസിഡന്റ്‌ ഗോതബായ രജപക്‌സെ, മന്ത്രിസഭയിൽനിന്ന്‌ പുറത്താക്കിയ ഉദയ ഗമ്മൻപില പറഞ്ഞു. ഇളയ സഹോദരനും ധനമന്ത്രിയുമായ ബേസിൽ രജപക്‌സെയെ പരസ്യമായി വിമർശിച്ചതിനാണ്‌ പ്രസിഡന്റ്‌ ഇദ്ദേഹത്തെയും വ്യവസായമന്ത്രി വിമൽ വീരവൻശയെയും പുറത്താക്കിയത്‌. കൂടുതൽ എംപിമാർ ഭരണമുന്നണിയിൽനിന്ന്‌ പുറത്തുവരികയാണെന്നും പ്രതിപക്ഷവുമായി സഹകരിക്കുമ്പോൾ സർക്കാരിനെതിരെ വോട്ട്‌ ചെയ്യാൻ നിലവിൽ 120 എംപിമാരുണ്ടെന്നും ഉദയ ഗമ്മൻപില പറഞ്ഞു. ഇടക്കാല സർക്കാരിന്‌ 
തയ്യാറെന്ന്‌ പ്രതിസന്ധി പരിഹരിക്കാൻ ഇടക്കാല സർക്കാർ രൂപീകരിക്കാൻ തയ്യാറെന്ന്‌ ശ്രീലങ്കൻ പ്രസിഡന്റ്‌ ഗോതബായ രജപക്‌സെ അറിയിച്ചതായി മുതിർന്ന ബുദ്ധസന്യാസി മദഗോഡ ധമ്മനന്ദ പറഞ്ഞു. സർക്കാരിനെ പിരിച്ചുവിടാൻ ആവശ്യപ്പെട്ട്‌ ഏപ്രിൽ നാലിന്‌ ബുദ്ധസന്യാസികൾ അയച്ച കത്തിനുള്ള മറുപടിയിലാണ്‌ പ്രസിഡന്റ്‌ ഇക്കാര്യം പറഞ്ഞതെന്നും ബുദ്ധസന്യാസി വിഭാഗങ്ങളിൽ ഒന്നിന്റെ ചീഫ്‌ രജിസ്‌ട്രാറായ ധമ്മനന്ദ പറഞ്ഞു. ഇടക്കാല സർക്കാർ രൂപീകരിക്കാൻ ഗോതബായ രജപക്‌സെ സ്വയം രാജിവയ്ക്കുകയോ പ്രധാനമന്ത്രിയായ സഹോദരൻ മഹിന്ദയെ പുറത്താക്കുകയോ വേണം. ശനിയാഴ്ച പ്രസിഡന്റ്‌ ഈ ആവശ്യം തള്ളിയിരുന്നു. Read on deshabhimani.com

Related News