റഷ്യയോട് ചേരാന്‍ ഉക്രയ്ന്‍ മേഖലകള്‍



കീവ്‌ ഉക്രയ്‌നിൽ ഹിതപരിശോധന നടന്ന പ്രദേശങ്ങൾ റഷ്യയുമായി കൂട്ടിച്ചേർത്തുള്ള പ്രഖ്യാപനം അടുത്തദിവസംതന്നെ ഉണ്ടാകുമെന്ന്‌ റിപ്പോർട്ട്‌. റഷ്യൻ പാർലമെന്റിന്റെ ഇരു സഭകളെയും വെള്ളിയാഴ്ച അഭിസംബോധന ചെയ്യുന്ന പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന്‌ യു കെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്‌ ചെയ്തിരുന്നു. ഹിതപരിശോധന നടന്ന സപൊറീഷ്യയിൽ 93 ശതമാനം ആളുകൾ റഷ്യയിൽ ചേരുന്നതിനെ അനുകൂലിച്ചെന്നാണ്‌ റഷ്യൻ അധികൃതർ നൽകുന്ന റിപ്പോർട്ട്‌. ഖെർസണിൽ 87 ശതമാനം പേർ അനുകൂലിച്ചു. കിഴക്കൻ മേഖലയിലെ സ്വതന്ത്ര റിപ്പബ്ലിക്കുകളായ ലുഹാൻസ്ക്‌, ഡൊണെട്സ്ക്‌ എന്നിവിടങ്ങളിൽ യഥാക്രമം 98ഉം 99ഉം പേർ പിന്തുണച്ചു. ലുഹാൻസ്ക്‌, ഖെർസൺ എന്നിവിടങ്ങളിലെ ഭരണനേതൃത്വം തങ്ങളെ റഷ്യയുടെ ഭാഗമാക്കാൻ ഔദ്യോഗികമായി ആവശ്യപ്പെട്ടു. ഉക്രയ്‌ന്റെ തുടർ അതിക്രമങ്ങളും വംശഹത്യാ ഭീഷണിയുമാണ്‌ കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌. ഡൊണെട്സ്ക്‌, സപൊറീഷ്യ മേഖലകൾ ഉടൻതന്നെ ഔദ്യോഗികമായി ആവശ്യം ഉന്നയിക്കും. എന്നാൽ, ഹിതപരിശോധന അംഗീകരിക്കാനാകില്ലെന്നാണ്‌ ഉക്രയ്‌ന്റെ നിലപാട്‌. ഹിതപരിശോധനയ്ക്കെതിരെ പ്രമേയം പാസാക്കാൻ രക്ഷാസമിതിക്ക്‌ ശുപാർശ ചെയ്യുമെന്ന്‌ യുഎന്നിലെ അമേരിക്കൻ സ്ഥാനപതി ലിൻഡ തോമസ്‌ പറഞ്ഞു. റഷ്യക്കെതിരെ കൂടുതൽ വ്യാപാര ഉപരോധങ്ങൾ ഏർപ്പെടുത്താൻ അംഗരാജ്യങ്ങൾ തയ്യാറാകണമെന്ന്‌ യൂറോപ്യൻ കമീഷൻ പ്രസിഡന്റ്‌ ഊർസുല വോൺ ഡെർ ലെയ്‌ൻ ആവശ്യപ്പെട്ടു. ഹിതപരിശോധനയുടെ ഫലം ജർമനി അംഗീകരിക്കില്ലെന്ന് ചാൻസലർ ഒലാഫ്‌ ഷോൾസ്‌ വ്യക്തമാക്കി. Read on deshabhimani.com

Related News