പോളണ്ടിനും ബൾഗേറിയക്കുമുള്ള 
പ്രകൃതിവാതകം നിർത്തി റഷ്യ



വാർസോ പോളണ്ട്‌, ബൾഗേറിയ എന്നീ രാജ്യങ്ങൾക്ക്‌ പ്രകൃതിവാതകം നൽകുന്നത്‌ നിർത്തിയതായി റഷ്യ. മാസാദ്യംമുതൽ നൽകിയ വാതകത്തിന്‌ പണം ലഭിച്ചില്ലെന്നും ബുധൻമുതൽ വിതരണം നിർത്തുന്നെന്നുമാണ്‌ റഷ്യൻ കമ്പനി ഗ്യാസ്‌പ്രോം അറിയിച്ചത്‌. മറ്റ്‌ യൂറോപ്യൻ രാജ്യങ്ങൾക്കായി നൽകുന്ന വാതകം ഈ രാജ്യങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ യൂറോപ്പിനുള്ള ആകെ വിതരണത്തിൽ തത്തുല്യമായ കുറവ്‌ വരുത്തുമെന്നും മുന്നറിയിപ്പുനൽകി. വിതരണം നിർത്തി റഷ്യ തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന്‌ ഇരുരാജ്യവും പ്രതികരിച്ചു.ഉക്രയ്‌ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഉപരോധത്തിന്‌ റഷ്യ പ്രതികാരം ചെയ്യുകയാണെന്നും സമ്മർദത്തിന്‌ പോളണ്ട്‌ വഴങ്ങില്ലെന്നും പ്രധാനമന്ത്രി മറ്റിയൂസ്‌ മൊറാവിയെകി പാർലമെന്റിൽ പറഞ്ഞു. ഗ്യാസ്‌പ്രോം ഉൾപ്പെടെ വിവിധ റഷ്യൻ കമ്പനികൾക്കും ധനികർക്കും ചൊവ്വാഴ്ച പോളണ്ട്‌ ഉപരോധം ഏർപ്പെടുത്തിയിരുന്നു. റഷ്യൻ നടപടി കരാർ ലംഘനമാണെന്ന്‌ ബൾഗേറിയൻ പ്രധാനമന്ത്രി കിറിൽ പെട്‌കോവ്‌ ആരോപിച്ചു. പ്രതിസന്ധി പരിഹരിക്കാൻ യൂറോപ്യൻ യൂണിയൻ അടിയന്തര ചർച്ചകൾ ആരംഭിച്ചു.   Read on deshabhimani.com

Related News