ഖത്തറില്‍ മാസ്‌ക് നിബന്ധന ഒഴിവാക്കി



മനാമ> വാക്സിന്‍ എടുക്കാത്തവര്‍ പൊതു ഇടങ്ങളില്‍ പ്രവേശിക്കാന്‍ നെഗറ്റീവ് പിസിആര്‍ പരിശോധനാഫലം വേണമെന്ന നിബന്ധന ഖത്തര്‍ ഒഴിവാക്കി. മെയ് 21 ന് തീരുമാനം പ്രാബല്യത്തില്‍ വരും. മാസ്‌ക് ഇനി മുതല്‍ നിര്‍ബന്ധിതമല്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍, പൊതുഗതാഗത വാഹനങ്ങളിലെ ജീവനക്കാര്‍, കാഷ്യര്‍മാര്‍, റിസപ്ഷനിസ്റ്റുകള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, കെട്ടിടത്തിനകത്തെ കസ്റ്റമര്‍ സര്‍വീസ് ജീവനക്കാര്‍ എന്നിവര്‍മാത്രം മാസ്‌ക് ധരിച്ചാല്‍ മതി. കുത്തിവയ്പ് എടുക്കാത്ത പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ഓഫീസുകളില്‍ പ്രവേശിക്കാന്‍ ഇനി പിസിആര്‍ ടെസ്റ്റ് വേണ്ട. അടച്ചിട്ട ഇന്‍ഡോര്‍ പൊതു ഇടങ്ങളില്‍ പ്രവേശിക്കാന്‍ വാക്സിനോ, പിസിആര്‍ പരിശോധനയോ ആവശ്യമില്ല. എന്നാല്‍, പ്രവേശനത്തിന് എഹ്തെറാസ് ആപില്‍ പച്ച പദവി ആവശ്യമാണ്. പരിപാടികള്‍ നടത്താന്‍ പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ നിന്ന് മുന്‍കൂര്‍ അനുമതി തേടേണ്ടതില്ല. എന്നാല്‍, സംഘാടകര്‍ കോവിഡ് മുന്‍കരുതലുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് ആരോഗ്യ മന്ത്രാലയം പരിശോധന നടത്തും.മെയ് 22 മുതല്‍, സാമൂഹിക മാധ്യമങ്ങളില്‍ ദൈനംദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കും. പകരം, പ്രതിവാര വിവരം എല്ലാ തിങ്കളാഴ്ചയും പോസ്റ്റ് ചെയ്യും. ഉയര്‍ന്ന വാക്സിനേഷന്‍ നിരക്കും സമൂഹത്തിന്റെ സഹകരണവും സമീപ ആഴ്ചകളില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണം കുറഞ്ഞതുമാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കാരണമായത്.   Read on deshabhimani.com

Related News