കാറ്റാടിപ്പാടം സ്ഥാപിക്കാനുള്ള കരാർ : അദാനിക്കെതിരെ 
ലങ്കയിൽ പ്രതിഷേധം



കൊളംബോ മാന്നാർ തീരത്ത്‌ 500 മെഗാവാട്ട്‌ ശേഷിയുള്ള സൗരോർജ കാറ്റാടിപ്പാടം സ്ഥാപിക്കാനുള്ള കരാർ ഗൗതം അദാനിക്ക്‌ നൽകുന്നതിനെതിരെ കൊളംബോയിൽ പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കൻ പ്രസിഡന്റ്‌  ഗോതബായ രജപക്‌സെയും തമ്മിലുണ്ടാക്കിയ ‘സംശയകരമായ’ ധാരണയുടെ പുറത്താണ്‌ അദാനിക്ക്‌ കരാർ ലഭിച്ചതെന്ന്‌ പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടി. ലേലം ഒഴിവാക്കി അദാനിക്ക്‌ നേരിട്ട്‌ കരാർ നൽകാനായി ഇരുനേതാക്കളും തമ്മിൽ സുതാര്യമല്ലാത്ത ഉടമ്പടിയുണ്ടാക്കി. ഇതിനായി വൈദ്യുതി നിയമംപോലും ഭേദഗതി ചെയ്യാൻ ലങ്കൻ സർക്കാർ തയ്യാറായി. പദ്ധതിയുടെ സത്യാവസ്ഥ ജനങ്ങളിൽനിന്ന്‌ മറച്ചു–- പ്രതിഷേധം സംഘടിപ്പിച്ച പീപ്പിൾസ്‌ പവർ സംഘടനാ നേതാവ്‌ നുസ്ലി ഹമീം പറഞ്ഞു. ‘സ്‌റ്റോപ്‌ അദാനി’ എന്നെഴുതിയ പ്ലക്കാർഡുകളേന്തി പ്രതിഷേധിച്ചവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സിലോൺ ഇലക്‌ട്രിസിറ്റി ബോർഡ്‌ ചെയർമാനായിരുന്ന എം എം സി ഫെർഡിനാൻഡോയാണ്‌ കരാർ അദാനിക്ക്‌ ലഭ്യമാക്കാൻ മോദി നടത്തിയ ഇടപെടൽ പാർലമെന്ററി സമിതിക്കുമുന്നിൽ തുറന്നുപറഞ്ഞത്‌. പ്രസിഡന്റിനുമേൽ മോദി സമ്മർദം ചെലുത്തിയെന്നായിരുന്നു തുറന്നുപറച്ചിൽ. പിന്നാലെ അദ്ദേഹത്തിന് സ്ഥാനം രാജിവയ്ക്കേണ്ടിവന്നു. Read on deshabhimani.com

Related News