ഹാരിയുടെ വെളിപ്പെടുത്തല്‍ ; വിവാദച്ചുഴിയിൽ രാജകുടുംബം



ലണ്ടൻ ബ്രിട്ടീഷ് രാജാവ് ചാൾസിന്റെ മകന്‍ ഹാരിയുടെ ആത്മകഥ പ്രകാശിതമാകും മുമ്പേ വിവാദച്ചുഴിയിൽ അകപ്പെട്ട്‌  രാജകുടുംബം. ഹാരിയുടെ ആത്മകഥ ‘സ്‌പെയര്‍’ (പകരക്കാരന്‍) 10നാണ്‌ ഔദ്യോഗികമായി പ്രകാശനം ചെയ്യുക. എന്നാൽ പുസ്തകത്തിന്റെ സ്പാനിഷ് പതിപ്പ്‌  പ്രകാശനത്തിന് മുമ്പേ പുറത്തായി. സഹോദരനും കിരീടാവകാശിയുമായ വില്യവുമായുള്ള തർക്കം ഉൾപ്പെടെ നിരവധി വിവാദ വെളിപ്പെടുത്തലുകളാണ്‌ പുസ്‌തകത്തിലുള്ളത്‌. അമേരിക്കന്‍ നടിയും ഹാരിയുടെ ഭാര്യയുമായ മേഗൻ മെർക്കലിനെ വില്യം അധിക്ഷേപിച്ചത്‌ അടിപിടിയിൽ കലാശിച്ചെന്ന പുസ്തകത്തിലെ വെളിപ്പെടുത്തല്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ചെറുപ്പം മുതൽ രാജകുടുംബത്തിൽനിന്ന്‌ വിവേചനവും അവഗണനയും നേരിട്ടെന്ന്‌ ഹാരി പറയുന്നു. കാമില പാർക്കറെ വിവാഹ ചെയ്യരുതെന്ന് അച്ഛനോട് താനും വില്യമും ആവശ്യപ്പെട്ടിരുന്നു. കൊട്ടാരത്തിലെ അംഗരക്ഷകനുമായി അമ്മ ഡയാന രാജകുമാരിക്ക് ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ചും വെളിപ്പെടുത്തലുണ്ട്. അം​ഗരക്ഷകന്റെ മകനാണ് ഹാരിയെന്ന്‌ അച്ഛൻ ചാൾസ്  തമാശ പറയുമായിരുന്നെന്നും പുസ്‌തകത്തിലുണ്ട്‌. മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും അഫ്ഗാനിസ്ഥാനിൽ സേവനം അനുഷ്ഠിക്കുമ്പോൾ താലിബാൻകാരെ കൊലപ്പെടുത്തിയതിനെക്കുറിച്ചും പരാമർശമുണ്ട്‌. രാജകുടുംബവുമായി അകന്നുകഴിയുന്ന ഹാരിയും മേഗനും നിലവിൽ യുഎസിലെ കലിഫോർണിയയിലാണ് താമസിക്കുന്നത്‌. വെളിപ്പെടുത്തലുകൾ സംബന്ധിച്ച്‌ രാജകുടുംബം പ്രതികരിച്ചിട്ടില്ല. Read on deshabhimani.com

Related News