മെക്‌സിക്കൻ അംബാസഡറെ നീക്കി പെറു ; നടപടി കാസ്‌തിയ്യോക്ക്‌ അഭയം നൽകുമെന്ന 
പ്രഖ്യാപനത്തിനു പിന്നാലെ



ലിമ പെറുവിൽ അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട്‌ തടങ്കലിൽ കഴിയുന്ന മുൻ പ്രസിഡന്റ്‌ പെദ്രോ കാസ്‌തിയ്യോക്ക്‌ രാഷ്‌ട്രീയ അഭയം നൽകുമെന്ന്‌ മെക്‌സിക്കോ. മെക്‌സിക്കോയുടെ തീരുമാനത്തിന് തൊട്ടുപിന്നാലെ പെറുവിലെ മെക്‌സിക്കോയുടെ അംബാസഡറെ പെറു സർക്കാർ നീക്കി.  മെക്‌സിക്കൻ അംബാസഡർ പാബ്ലോ മൺറോയ്‌ 72 മണിക്കൂറിനകം രാജ്യം വിടണമെന്നാണ്‌ പെറു നിർദേശം. ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ട്‌ നയതന്ത്ര ചട്ടങ്ങൾ ലംഘിച്ചതിനാണ്‌ നടപടിയെന്ന്‌ പെറു സർക്കാർ വിശദീകരിച്ചു. കാസ്‌തിയ്യോയുടെ ഭാര്യലിലിയയേയും രണ്ട്‌ മക്കളേയും മെക്‌സിക്കോയിലേക്ക്‌ പോകാൻ പെറു സർക്കാർ അനുമതി നൽകി. രേഖാമൂലം രാഷ്‌ട്രീയ അഭയം തേടിയതിനാലാണ്‌ കാസ്‌തിയ്യോക്കും കുടുംബത്തിനും അഭയം നൽകുന്നതെന്ന്‌ മെക്‌സിക്കൻ വിദേശമന്ത്രി മാർസെലോ എബ്രാർഡ് പറഞ്ഞു. പെറുവുമായി സംഭാഷണം തുടരുമെന്നും പെറുവിലുള്ള പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മെക്‌സിക്കൻ പ്രതിനിധികൾ അറിയിച്ചു. വലതുപക്ഷ സഖ്യത്തിന്റെ നേതൃത്വത്തിലുള്ള അട്ടിമറിശ്രമങ്ങൾക്കൊടുവിലാണ്  ഇടതുപക്ഷ ഫ്രീ പെറു പാർടി നേതാവ്‌ പെദ്രോ കാസ്‌തിയ്യോയെ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ ഇംപീച്ച്‌ ചെയ്‌തത്‌. വൈസ്‌ പ്രസിഡന്റ്‌ ദിന ബൊലുവാർട്ടാണ്‌ പുതിയ പ്രസിഡന്റ്‌. കലാപശ്രമം ആരോപിച്ച്‌ കാസ്‌തിയ്യോ നിലവിൽ 18 മാസത്തേക്ക്‌ കരുതൽ തടങ്കലിലാണ്‌. കാസ്‌തിയ്യോയെ വിട്ടയക്കണമെന്നും നേരത്തേ പൊതുതെരഞ്ഞെടുപ്പ്‌ നടത്തണമെന്നും ആവശ്യപ്പെട്ട്‌ ജനകീയ പ്രതിഷേധങ്ങളും ശക്തമാണ്‌. പ്രതിഷേധങ്ങൾക്കിടെ ഇതുവരെ മുപ്പതോളം പേർ കൊല്ലപ്പെട്ടു. Read on deshabhimani.com

Related News