സൂചിയുടെ പാർടി 
പിരിച്ചുവിട്ട്‌ പട്ടാളം ; ആശങ്ക അറിയിച്ച്‌ 
 യുഎൻ



ബാങ്കോക്ക്‌ ഓങ് സാൻ സൂചിയുടെ നേതൃത്വത്തിലുള്ള നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി)  ഉൾപ്പെടെ 40 പാർടികളെ പിരിച്ചുവിട്ട്‌ മ്യാന്മറിലെ പട്ടാള ഭരണകൂടം. തെരഞ്ഞെടുപ്പുകമീഷനിൽ രജിസ്‌ട്രേഷൻ പുതുക്കിയില്ലെന്ന പേരിലാണ് നടപടി. പാർടികളുടെ രജിസ്‌ട്രേഷൻ പുതുക്കാൻ മാർച്ച്‌ 28 വരെ അനുവാദം നൽകിയിരുന്നു.  പുതിയ തെരഞ്ഞെടുപ്പുനിയമ പ്രകാരം രജിസ്റ്റർ ചെയ്യാത്ത പാർടികൾ പിരിച്ചുവിടപ്പെടും. ജനാധിപത്യപരമായി പ്രവർത്തിക്കാനോ പ്രതിഷേധിക്കാനോ അവകാശം നൽകാത്ത പട്ടാളഭരണകൂടത്തെ മറ്റു രാഷ്‌ട്രീയ പാർടികൾ അംഗീകരിക്കുന്നില്ല. പുതിയ സംഭവവികാസങ്ങളിൽ ഐക്യരാഷ്‌ട്രസംഘടന ആശങ്ക രേഖപ്പെടുത്തി. ജനാധിപത്യത്തിലേക്കുള്ള മ്യാന്മറിന്റെ തിരിച്ചുവരവാണ്‌ പ്രതീക്ഷിക്കുന്നതെന്ന് യുഎൻ വക്താവ്‌ സ്‌റ്റെഫാൻ ഡുജാറിക്‌ പറഞ്ഞു. ഓങ്‌സാൻ സൂചിയുടെയും തടങ്കലിൽ കഴിയുന്ന മറ്റുള്ളവരുടെയും മോചനത്തിനായി യുഎൻ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. 2020 നവംബറിലെ പൊതുതെരഞ്ഞെടുപ്പിൽ  സൂചിയുടെ എൻഎൽഡി 80 ശതമാനം പാർലമെന്റ് സീറ്റുകൾ നേടി. 2021 ഫെബ്രുവരിയിലാണ് പട്ടാളം ഭരണം പിടിച്ചത്. സൈനിക ഭരണത്തിനെതിരെ പ്രതിഷേധിച്ച നൂറിലധികംപേരെ ഇതുവരെ വധശിക്ഷയ്ക്ക് വിധേയരാക്കിയെന്നാണ്‌ റിപ്പോർട്ട്‌. Read on deshabhimani.com

Related News