സ്‌ത്രീ ജീവനക്കാർക്ക്‌ താലിബാൻ വിലക്ക്‌ ; അഫ്ഗാനിൽ പോഷകാഹാര വിതരണം നിലയ്‌ക്കും

കാബൂൾ നഗരത്തിൽ സായുധസേനയെ വിന്യസിച്ചപ്പോൾ


കാബൂൾ വിദേശ സന്നദ്ധ സംഘടനകളിൽ സ്‌ത്രീ ജീവനക്കാർക്ക്‌ വിലക്ക്‌ ഏർപ്പെടുത്തിയതോടെ കൂടുതൽ അന്താരാഷ്‌ട്ര സന്നദ്ധ സംഘടനകൾ അഫ്‌ഗാനിസ്ഥാനിൽ പ്രവർത്തനം അവസാനിപ്പിക്കുന്നു. സ്‌ത്രീകളുടെയും കുട്ടികളുടെയും മേഖലയിൽ പ്രവർത്തിക്കുന്നതും ആരോഗ്യമേഖലയിലുള്ളതുമായ സന്നദ്ധസംഘടനകൾ പ്രവർത്തനം അവസാനിപ്പിക്കുന്നത്‌ അഫ്‌ഗാനിലെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കും. ആറ്‌ മാസത്തിനും രണ്ട്‌ വയസ്സിനും ഇടയിലുള്ള 12 ശതമാനം കുട്ടികൾക്ക്‌ മാത്രമാണ്‌ അഫ്‌ഗാനിൽ കൃത്യമായി പോഷകാഹാരം കിട്ടുന്നത്‌. 2022ൽ മാത്രം പോഷകാഹാരം കിട്ടാതെ 13,000 കുട്ടികളാണ്‌ മരിച്ചത്‌. വിദേശ സർക്കാരിതര സന്നദ്ധ സംഘടനകളുടെ പ്രവർത്തനത്തിനും ഓഫീസുകളിലും സ്‌ത്രീകൾക്ക്‌ വിലക്കേർപ്പെടുത്തി ധനമന്ത്രി ഖ്വാറി ദിൻ മൊഹമ്മദ്‌ ഹനീഫാണ്‌ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്‌. തൊട്ടുപിന്നാലെ മൂന്ന്‌ സന്നദ്ധസംഘടനയുടെ പ്രവർത്തന ലൈസൻസ്‌ അഫ്‌ഗാൻ സർക്കാർ റദ്ദാക്കി. താലിബാൻ തീരുമാനം കടുത്ത പ്രത്യാഘാതം സൃഷ്‌ടിക്കുമെന്ന്‌ നോർവീജിയൻ റെഫ്യൂജി കൗൺസിൽ ഡയറക്‌ടർ നീൽ ടർണർ പറഞ്ഞു. സേവ്‌ ദ ചിൽഡ്രൻ, ഇന്റർനാഷണൽ റസ്‌ക്യു കമ്മിറ്റി, കെയർ എന്നീ എൻജിഒകളും ഇതിനകം പ്രവർത്തനം നിർത്തി. അഫ്‌ഗാൻ സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്‌. Read on deshabhimani.com

Related News