പെൺകുട്ടികൾക്ക്‌ താലിബാൻ പഠന വിലക്ക്‌ ; ക്ലാസ്‌ ബഹിഷ്‌കരിച്ച്‌ ആൺകുട്ടികള്‍



കാബൂൾ അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് സർവകലാശാല വിദ്യാഭ്യാസം വിലക്കിയ താലിബാൻ നടപടിക്കെതിരെ ക്ലാസുകൾ ബഹിഷ്‌കരിച്ച് ആൺകുട്ടികളുടെ പ്രതിഷേധം.  പെൺകുട്ടികളുടെ ക്ലാസുകൾ പുനരാരംഭിച്ചില്ലെങ്കിൽ ബഹിഷ്‌കരണം തുടരുമെന്ന് വിദ്യാർഥികൾ മുന്നറിയിപ്പ് നൽകി. വിലക്കിനെതിരെ ‘അവൾ പഠിക്കട്ടെ’ എന്ന ഹാഷ് ടാഗോടെ സമൂഹ മാധ്യമങ്ങളിൽ ക്യാമ്പയിനും സജീവമാണ്. കാബൂൾ സർവകലാശാലയിലെ നിരവധി അധ്യാപകർ തീരുമാനം പുനഃപരിശോധിക്കാൻ താലിബാനോട് ആവശ്യപ്പെട്ടു. നിരവധി അധ്യാപകർ തീരുമാനത്തിൽ പ്രതിഷേധിച്ച് ജോലി രാജിവച്ചതായും റിപ്പോർട്ടുണ്ട്.അഫ്ഗാനിസ്ഥാനിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം 20നാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം നിർത്തലാക്കി ഉത്തരവിട്ടത്.    ഇതിനിടെ സ്‌ത്രീ ജീവനക്കാരുള്ള മൂന്ന്‌ അന്താരാഷ്‌ട്ര സർക്കാരിതര സന്നദ്ധ സംഘടനയുടെ പ്രവർത്തന ലൈസൻസ്‌ താലിബാൻ സർക്കാർ റദ്ദാക്കി. അഫ്‌ഗാനിൽ പ്രവർത്തിക്കുന്ന എൻജിഒകളിൽനിന്ന്‌ സ്‌ത്രീകളെ വിലക്കണമെന്ന്‌ കാട്ടി കഴിഞ്ഞ ദിവസം ധനമന്ത്രി ഉത്തരവിട്ടിരുന്നു. വിദ്യാഭ്യാസ, ആരോഗ്യ–-ശിശുസംരക്ഷണ മേഖലയിലുള്ള എൻജിഒകളുടെ ലൈസൻസാണ്‌ റദ്ദാക്കിയത്‌. താലിബാൻ നടപടി യു എൻ അപലപിച്ചു. സ്‌ത്രീ ജീവനക്കാരില്ലാതെ തങ്ങൾക്ക്‌ സ്‌ത്രീകൾക്കും കുട്ടികൾക്കും ഇടയിൽ ഫലപ്രദമായി പ്രവർത്തിക്കാനാകില്ലെന്ന്‌ സന്നദ്ധ സംഘടനകളുടെ തലപ്പത്ത്‌ പ്രവർത്തിക്കുന്നവർ പറഞ്ഞു.   Read on deshabhimani.com

Related News