ബൈഡന്റെ ജനപ്രീതിയില്‍ വൻ ഇടിവ്‌



വാഷിങ്‌ടൺ ഇടക്കാല തെരഞ്ഞെടുപ്പിന്‌ ഒരാഴ്ചമാത്രം ശേഷിക്കെ, അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡന്റെ പൊതുസമ്മിതിയിൽ റെക്കോഡ്‌ ഇടിവ്‌. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ്‌ മാർക്കറ്റ്‌ റിസർച്ച്‌ കമ്പനിയായ ഇപ്‌സോസുമായി ചേർന്ന്‌ നടത്തിയ സർവേയിൽ രാജ്യത്തെ 39 ശതമാനം പേർ മാത്രമാണ്‌ പ്രസിഡന്റിന്‌ പിന്തുണ പ്രഖ്യാപിച്ചത്‌. കഴിഞ്ഞയാഴ്ചത്തേതിനേക്കാൾ ഒരു ശതമാനം കുറവ്‌. മെയ്‌, ജൂൺ മാസങ്ങളിലെ 36 ശതമാനം മാറ്റിനിർത്തിയാൽ, പ്രസിഡന്റായശേഷം ബൈഡന്‌ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ജനപിന്തുണയാണ് ഇത്‌. നവംബർ എട്ടിനാണ്‌ യുഎസ്‌ പ്രതിനിധിസഭയിലേക്കും സെനറ്റിലേക്കുമുള്ള ഇടക്കാല തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. ഭരണ–- പ്രതിപക്ഷ ചേരികൾക്ക്‌ തുല്യബലമുള്ള പ്രതിനിധിസഭയിൽ റിപ്പബ്ലിക്കന്മാർ മേൽക്കൈ നേടാൻ ഇടയുണ്ടെന്ന സൂചനയായാണ്‌ ബൈഡന്റെ പിന്തുണയിലുള്ള ഇടിവിനെ നിരീക്ഷകർ വിലയിരുത്തുന്നത്‌. ഇരു സഭയിൽ ഒന്നിന്റെയെങ്കിലും നിയന്ത്രണം പ്രതിപക്ഷത്തിന്റെ പിടിയിലായാൽ ബൈഡൻ ഭരണം പ്രതിസന്ധിയിലാകും. കോവിഡ്‌ പ്രതിസന്ധിയിൽ സാമ്പത്തികരംഗം കടുത്ത വെല്ലുവിളി നേരിടുന്നതിനിടെ 2021 ജനുവരിയിലാണ്‌ ബൈഡൻ പ്രസിഡന്റായി അധികാരമേറ്റത്‌. സാമ്പത്തിക പ്രശ്‌നങ്ങൾ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി തുടരുന്നെന്ന്‌ സർവേയിൽ പങ്കെടുത്തവരിൽ മൂന്നിലൊന്നും ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News