ഉക്രയ്‌ൻ യുദ്ധത്തിന്‌ ആറുമാസം ; ആക്രമണം കടുക്കും



വാഷിങ്‌ടൺ യുദ്ധം ആറുമാസം പിന്നിടുമ്പോൾ റഷ്യ ഉക്രയ്‌നെതിരായ ആക്രമണം കടുപ്പിക്കാൻ ഒരുങ്ങുകയാണെന്ന്‌ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി. ജനവാസകേന്ദ്രങ്ങളും സർക്കാർ കെട്ടിടങ്ങളും വൻതോതിൽ ആക്രമിക്കപ്പെടുമെന്നും അമേരിക്കൻ പൗരർ ഉടൻ ഉക്രയ്‌ൻ വിടണമെന്നും കീവിലെ യുഎസ്‌ എംബസി ആവശ്യപ്പെട്ടു. ഉക്രയന്റെ മുപ്പത്തൊന്നാം സ്വാതന്ത്ര്യദിനമാണ് ആ​ഗസ്ത് 24. ഫെബ്രുവരി 24നാണ്‌ റഷ്യ  ഉക്രയ്‌ൻ ആക്രമണം തുടങ്ങിയത്‌. ഒരാഴ്ചത്തേക്ക്‌ ജാഗ്രത പുലർത്തണമെന്നും റഷ്യ കൂടുതൽ ഗുരുതരമായ ആക്രമണം നടത്താൻ ഇടയുണ്ടെന്നും ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്ലോദിമിർ സെലൻസ്കി മുന്നറിയിപ്പ്‌ നൽകി. കീവിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നിരോധിച്ചു. സപൊറീഷ്യ ആണവനിലയത്തിന്‌ സമീപം ആക്രമണം രൂക്ഷമായി തുടരുന്നു. അതിനിടെ, യുദ്ധക്കെടുതിയിൽ വലഞ്ഞ ഉക്രയ്‌ൻകാർക്ക്‌ പ്രതീക്ഷയായി പുതിയ ഫുട്‌ബോൾ സീസണ്‌ ചൊവ്വാഴ്ച തുടക്കമായി. ഫെബ്രുവരി 24ന്‌ റഷ്യൻ ആക്രമണം ആരംഭിച്ചശേഷം നടക്കുന്ന ആദ്യ മത്സരമായിരുന്നു ചൊവ്വാഴ്ച ശക്തർ ഡൊണെട്സ്ക്‌, മെറ്റലിസ്‌റ്റ്‌ 1925 ടീമുകൾ തമ്മിൽ ഖർകിവ്‌ ഒളിമ്പിക്‌ സ്‌റ്റേഡിയത്തിൽ നടന്നത്‌. സ്റ്റേഡിയത്തില്‍ കാണികളെ അനുവദിച്ചില്ല.   Read on deshabhimani.com

Related News