ലങ്കന്‍ പ്രസിഡന്റിന്റെ അധികാരം കുറയ്ക്കല്‍ ; ഭരണഘടനാ ദേഭഗതി ഇന്ന് മന്ത്രിസഭയിൽ
കൊളംബോ ശ്രീലങ്കയിൽ പ്രസിഡന്റിന്റെ അധികാരം വെട്ടിക്കുറയ്‌ക്കുന്ന ഭരണഘടനാ ഭേദഗതി തിങ്കളാഴ്‌ച മന്ത്രിസഭയുടെ അനുമതിക്കായി സമർപ്പിക്കുമെന്ന് നിയമമന്ത്രി വിജയദാസ രജപക്‌സെ. 21–-ാം ഭരണഘടനാ ഭേദഗതിയാണിത്. ഭരണഘടനയുടെ 20–-ാം അനുഛേദമാണ് ഭേദഗതി ചെയ്യുന്നത്. പാർലമെന്റിന്റെ അധികാരം ശക്തിപ്പെടുത്തിയ 19–-ാം അനുഛേദം ഗോതബായ രജപക്‌സെ അധികാരത്തിലെത്തിയശേഷം ഭേദഗതി ചെയ്ത് പ്രസിഡന്റിന് കൂടുതൽ അധികാരം നൽകുന്നതാക്കിയിരുന്നു. ഇരട്ട പൗരത്വമുള്ളയാൾ രാജ്യത്തിന്റെ പ്രസിഡന്റാകുന്നത് തടയാനും 21–-ാം ഭരണഘടനാ ഭേദഗതിക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു. 2019 എപ്രിലിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പാണ് ഗോതബായ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചത്. വിതരണക്കാരെ ആക്രമിച്ചാൽ ഇന്ധന വിതരണം നിർത്തുമെന്ന് ശ്രീലങ്കൻ സർക്കാർ പറഞ്ഞു. നോർത്ത് സെൻട്രൽ മേഖലയിൽ പെട്രോൾ പമ്പ് ഉടമയുടെ വീട് ആൾക്കൂട്ടം ആക്രമിച്ചതിന് പിന്നാലെയാണിത്. ഇന്ത്യയിൽ നിന്ന് അവശ്യസാധനങ്ങളുമായി പോയ കപ്പൽ ഞായറാഴ്‌ച കൊളംബോയിൽ എത്തി. 9,000 മെട്രിക് ടൺ അരിയും 50 മെട്രിക് ടൺ പാൽപ്പൊടിയുമുൾപ്പെടെ 200 കോടി ഡോളറിന്റെ (ഏകദേശം 155,63.72 കോടിയിലധികം രൂപ) മാനുഷിക സഹായമാണ് കൈമാറിയത്. Read on deshabhimani.com