കോവിഡ്‌ : യുഎസിൽ മരണം 2 ലക്ഷം കടന്നു



വാഷിങ്‌ടൺ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം അമേരിക്കയിൽ രണ്ട്‌ ലക്ഷം കടന്നു. ചൊവ്വാഴ്‌ചയും ഇവിടെ ആയിരത്തി ഇരുന്നൂറോളം മരണം രേഖപ്പെടുത്തിയത്‌ മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന ആശങ്കയ്‌ക്കിടയാക്കുന്നുണ്ട്‌. എന്നാൽ ചൊവ്വാഴ്‌ച തന്നെ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ തന്റെ കോവിഡ്‌ നടപടികളെ ന്യായീകരിക്കുകയും മാസ്‌ക്‌ ഉപയോഗിക്കുന്നത്‌ രോഗവ്യാപനം തടയാൻ ഫലപ്രദമല്ല എന്ന്‌ വാദിക്കുകയും ചെയ്‌തു. ബുധനാഴ്‌ച വൈകിട്ട്‌ ഏഴരവരെ വേൾഡോമീറ്റർ കണക്കനുസരിച്ച്‌ ലോകത്താകെ 940353  കോവിഡ്‌ മരണമാണുണ്ടായത്‌. ഇതിൽ പകുതിയിലധികം നാല്‌ രാജ്യങ്ങളിലായാണ്‌. ബ്രസീലിൽ 133200 കടന്നു. ഇന്ത്യയിൽ 83000 കടന്നു. മെക്‌സിക്കോയിൽ 71700. ചൊവ്വാഴ്‌ച എബിസി ന്യൂസിന്റെ പരിപാടിയിൽ സദസ്യരായ 21 വോട്ടർമാരുടെ ചോദ്യങ്ങളോട്‌ പ്രതികരിക്കവെയാണ്‌ ട്രംപ്‌ തന്റെ നയങ്ങൾ ന്യായീകരിച്ചത്‌. കോവിഡനെതിരെ താൻ ശക്തമായ നടപടികൾ എടുത്തു എന്ന്‌ ട്രംപ്‌ അവകാശപ്പെട്ടു. ചൈനയുടെ കോവിഡ്‌ നടപടികളെ ജനുവരിയിലും ഫെബ്രുവരിയിലുമെല്ലാം താൻ അഭിനന്ദിച്ചത്‌ ശരിവച്ചു. ഇതിനിടെ അമേരിക്കയിൽ കോവിഡ്‌ ബാധിച്ച്‌ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ പത്തിലൊന്ന്‌ പേരെയും ആശുപത്രി വിട്ടശേഷം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നതായി പഠനം ഉദ്ധരിച്ച്‌ പിടിഐ റിപ്പോർട്ട്‌ ചെയ്‌തു. യുവജനങ്ങളെ വീണ്ടും ബാധിച്ചതിന്റെ മൂന്നിരട്ടി മധ്യവയസ്‌കരെയും ആറിരട്ടി മുതിർന്ന പൗരന്മാരെയും ഇത്‌ ബാധിച്ചു. Read on deshabhimani.com

Related News