തായ്‌ലൻഡില്‍ പ്രായുതിന് എതിരെ ജനവിധി



ബാങ്കോക്‌ സൈന്യത്തിന്റെ പിന്തുണയുള്ള ഭരണപക്ഷത്തിന് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നൽകി തായ്‌ലൻഡ് ജനത. ഞായറാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മുഖ്യ പ്രതിപക്ഷപാര്‍ടിയായ ഫ്യൂ തായ് വന്‍ മുന്നേറ്റമുണ്ടാക്കി. 2014ല്‍ പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ച ഇപ്പോഴത്തെ പ്രധാനമന്ത്രി പ്രയുത് ചാൻ-ഓച്ച ഒമ്പതുവര്‍ഷത്തിനുശേഷം അധികാരത്തിനു പുറത്തേക്കുള്ള പാതയില്‍. മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനവത്രയുടെ മകൾ നയിക്കുന്ന ഫ്യു തായ് പാര്‍ടി അധോസഭയിലെ 500 സീറ്റിൽ 151 സീറ്റ് നേടുമെന്ന പ്രവചനവും മറികടന്നുള്ള മുന്നേറ്റമാണ് നടത്തുന്നത്. മറ്റൊരു പ്രതിപക്ഷപാര്‍ടിയായ മൂവ് ഫോർവേഡ് രണ്ടാം സ്ഥാനത്ത്. പ്രയുതിന്റെ യുണൈറ്റഡ് തായ് നേഷൻ പാർടി ആകെ ഏഴു ശതമാനം വോട്ടാണ് നേടിയത്. ഭരണസഖ്യത്തിന് ആകെ ലഭിച്ചത് 15 ശതമാനം സീറ്റുമാത്രം. അടുത്ത സർക്കാരിന്റെ തലപ്പത്ത് ആരെന്നത് ഞായറാഴ്ചത്തെ വോട്ടെടുപ്പിലൂടെമാത്രം തീരുമാനിക്കപ്പെടില്ല. ജൂലൈയിൽ സഭയുടെയും 250 അംഗ സെനറ്റിന്റെയും സംയുക്ത സമ്മേളനമാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. വിജയിക്ക് കുറഞ്ഞത് 376 വോട്ട്‌ വേണം. പ്രയുതിനെ താഴെയിറക്കാന്‍ പ്രതിപക്ഷ ഐക്യം നിര്‍ണായകമാകും. Read on deshabhimani.com

Related News