സാമ്പത്തികപ്രതിസന്ധി : സൈന്യത്തെ പകുതിയാക്കാൻ ലങ്ക
കൊളംബോ സാമ്പത്തികപ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാൽ സൈന്യത്തെ പകുതിയായി വെട്ടിച്ചുരുക്കാൻ ശ്രീലങ്ക. 2030ഓടെ സൈനികരുടെ എണ്ണം ഒരുലക്ഷമാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. നിലവിൽ 2,00,783 സൈനികരാണുള്ളത്. ആദ്യപടിയായി അടുത്ത വർഷം അവസാനത്തോടെ സൈനികരുടെ എണ്ണം 1.35 ലക്ഷമാക്കും. സൈന്യത്തെ സാങ്കേതികമായും തന്ത്രപരമായും മികവുറ്റതാക്കാനാണ് മാറ്റമെന്നാണ് ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. അവശ്യസാമഗ്രികൾപോലും ഇറക്കുമതി ചെയ്യാൻ പണമില്ലാതിരിക്കെ ഈ വർഷത്തെ ബജറ്റിൽ 5.39 ലക്ഷം കോടി ശ്രീലങ്കൻ രൂപ പ്രതിരോധത്തിനായി മാറ്റിവച്ചത് വൻ പ്രതിഷേധമുയര്‍ത്തിയിരുന്നു. Read on deshabhimani.com