ഇടക്കാല തെരഞ്ഞെടുപ്പ് : 5 ഇന്ത്യൻ വംശജർക്ക് ജയം
വാഷിങ്‌ടൺ പ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ നാല് ഇന്ത്യൻ വംശജരും. ഡെമോക്രാറ്റിക് സിറ്റിങ് എംപിമാരായിരുന്ന രാജകൃഷ്ണമൂർത്തി, റോ ഖന്ന, പ്രമീള ജയപാൽ എന്നിവർ പ്രതിനിധിസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കലിഫോർണിയയിൽനിന്ന് ആറാംതവണ മത്സരിക്കുന്ന ആമി ബെറയും വിജയിച്ചു. മിഷിഗനിൽനിന്ന് ആദ്യമായി പ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീ തനേദറാണ് പ്രതിനിധിസഭയിൽ ‘സമോസ കോക്കസ്’ എന്നറിയപ്പെടുന്ന ഇന്ത്യൻ വംശജ എംപിമാർക്കൊപ്പം ചേരുന്ന പുതുമുഖം. വിവിധ സംസ്ഥാന അസംബ്ലികളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിലും ഇന്ത്യൻ വംശജർ ജയംകണ്ടു. മേരിലാൻഡിൽ ആദ്യമായി ലെഫ്‌റ്റനന്റ് ഗവർണർ പദവിയിൽ എത്തിയ ഇന്ത്യൻ വംശജയെന്ന ചരിത്രം കുറിച്ചിരിക്കുകയാണ് അരുണ മില്ലർ. ഡെമോക്രാറ്റിക് സ്ഥാനാർഥിയായിരുന്നു. ഇവിടെ വിജയിച്ച വെസ് മൂർ സംസ്ഥാനത്തിന്റെ ആദ്യ കറുത്ത വംശജനായ ഗവർണറായി. ടെക്സസിൽ മത്സരിച്ച ഇന്ത്യൻ വംശജൻ സന്ദീപ് ശ്രീവാസ്തവ പരാജയപ്പെട്ടു. ന്യൂഹാംപ്‌ഷെയർ സ്‌റ്റേറ്റ് അസംബ്ലിയിലേക്ക് ജയിച്ച ജെയിംസ് റോസനർ രാജ്യത്ത് ഈ സ്ഥാനത്തെത്തുന്ന ആദ്യ ട്രാൻസ്‌ജെൻഡറായി. Read on deshabhimani.com