ബ്രസീലിൽ ജനകീയ റാലി ; പതിനായിരങ്ങൾ പ്രതിഷേധവുമായി തെരുവില്‍



ബ്രസീലിയ ബ്രസീലിൽ ജനാധിപത്യം സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വൻ ജനകീയറാലി. മുൻ പ്രസിഡന്റ്‌ ജയ്‌ർ ബോൾസനാരോയുടെ അനുകൂലികൾ പാര്‍ലമെന്റ് സമുച്ചയത്തില്‍ കലാപസമാനമായ അന്തരീക്ഷം സൃഷ്ടിച്ചതിനു പിന്നാലെയാണ് പതിനായിരങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്‌. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഇടതുപക്ഷ വർക്കേഴ്‌സ്‌ പാർടി നേതാവ്‌ ലുല ഡ സിൽവയുടെ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. ബോൾസനാരോയ്‌ക്കും അനുയായികൾക്കും കർശന ശിക്ഷ നൽകണമെന്നും  ആവശ്യമുയര്‍ന്നു. ബ്രസീലിയയും സാവോപോളോയും ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം റാലി നടന്നു. പാര്‍ലമെന്റ് ആക്രമിച്ചെന്ന കേസില്‍ ഇതുവരെ  1500 പേര്‍ പിടിയിലായി. സുരക്ഷാ വീഴ്‌ചകള്‍ ആരോപിച്ച് ബ്രസീലിയന്‍ ഗവര്‍ണറെ 90 ദിവസത്തേക്ക് ഓഫീസില്‍നിന്ന് നീക്കാൻ സുപ്രീംകോടതി ജസ്റ്റിസ് അലക്‌സാണ്ടര്‍ ഡി മൊറേസ് ഉത്തരവിട്ടു. ജനാധിപത്യവിരുദ്ധ പ്രചാരണം നടത്തുന്ന ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും ആവശ്യപ്പെട്ടു. യുഎസില്‍ ചികിത്സതേടി ബോൾസനാരോ ബ്രസീലിൽ അനുയായികൾ കലാപാന്തരീക്ഷം സൃഷ്ടിച്ച്‌ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചതിനു പിന്നാലെ മുൻ പ്രസിഡന്റ്‌ ജയ്‌ർ ബോൾസനാരോ അമേരിക്കയിലെ ആശുപത്രിയിൽ ചികിത്സ തേടി. നിലവിൽ ഫ്ലോറിഡയിൽ കഴിയുന്ന ബോൾസനാരോ ഓർലാൻഡോയിലെ ആശുപത്രിയിലാണ്‌ ചികിത്സ തേടിയത്‌. Read on deshabhimani.com

Related News