മരണം ലക്ഷത്തിൽ താഴെ നിൽക്കാമെന്ന്‌ ട്രംപ്‌



വാഷിങ്‌ടൺ  അമേരിക്കയിൽ കോവിഡ്‌ ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം ഒരുലക്ഷത്തിൽ താഴെ നിർത്താനാകുമെന്ന്‌  പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ്‌. എങ്കിലും അതൊരു ഭീകരമായ സംഖ്യയാണെന്നും ട്രംപ്‌ പറഞ്ഞു. കോവിഡ്‌ ഗൗരവത്തിലെടുക്കേണ്ടതില്ലെന്ന്‌ തുടക്കത്തിൽ പറഞ്ഞ ട്രംപ്‌ തന്റെ നടപടികൊണ്ടാണ്‌ മരണസംഖ്യ കുറയുന്നതെന്നാണ്‌ അവകാശപ്പെടുന്നത്‌. ലക്ഷങ്ങൾ മരിക്കേണ്ടിയിരുന്നതാണെന്നും അമ്പതിനായിരത്തിൽ ഒതുങ്ങുമെന്നുമാണ്‌ പറഞ്ഞിരുന്നത്‌. പിന്നീട്‌ മരണം 65,000 കടന്നതോടെയാണ്‌ ഒരു ലക്ഷത്തിന്‌ താഴെ മരണം നിൽക്കുമെന്ന്‌ പ്രത്യാശ അറിയിച്ചത്‌.  വൈറ്റ്‌ ഹൗസ്‌ കോവിഡ്‌ ദൗത്യസേനയുടെ അനുമാനം രാജ്യത്ത്‌ ഒരുലക്ഷംമുതൽ രണ്ടര ലക്ഷംവരെ മരണമുണ്ടാകുമെന്നാണ്‌. അതേസമയം, അമേരിക്കയിൽ പരിശോധനാ കിറ്റുകളുടെയും വൃക്തിസുരക്ഷാ കവചങ്ങളുടെയും ദൗർലഭ്യം രൂക്ഷമായി. ഇതോടെ പ്രാദേശിക പൊതുആരോഗ്യ ഉദ്യോഗസ്ഥർ ട്രംപിന്റെ നിലപാടിനെ കർശനമായി വിമർശിച്ചിരുന്നു. Read on deshabhimani.com

Related News