3 ദിവസം വെടിനിർത്താന്‍ ധാരണ ; ആഭ്യന്തരകലാപ ഭീതിയില്‍ സുഡാൻ ജനത
ഖാർത്തൂം ഏറ്റുമുട്ടുന്ന സൈന്യവും അർധസൈനിക വിഭാഗവും തമ്മിൽ മൂന്നുദിവസം വെടിനിർത്തലിന് ധാരണയായെങ്കിലും സുഡാനിൽ സംഘർഷം ഒഴിയുന്നില്ല. വെടിനിർത്തൽ പ്രഖ്യാപിച്ച ഉടൻ ഖാർത്തൂമിൽ സ്‌ഫോടനങ്ങളുണ്ടായി. വിവിധയിടങ്ങളിൽ വെടിവയ്പും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഖാർത്തൂമിൽനിന്നടക്കം ആയിരങ്ങൾ പലായനം ചെയ്യുന്നതായി യുഎൻ അഭയാർഥി ഏജൻസി റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ ദിനങ്ങളിൽ കൂടുതൽ ആളുകളെ സുരക്ഷിതരായി അതിർത്തി കടത്താനാണ് നീക്കം. ഒഴിപ്പിക്കൽ നീക്കം ശക്തമാക്കിയതോടെ, വരുംദിനങ്ങളിൽ രാജ്യം ആഭ്യന്തരകലാപത്തിലേക്ക് നീങ്ങുമെന്ന ഭീതിയിലാണ് സുഡാൻ ജനത. ഏറ്റുമുട്ടലിൽ ഇതുവരെ 459 പേർ കൊല്ലപ്പെട്ടു. 4072 പേർക്ക് പരിക്കേറ്റു. ഖാർത്തൂമിലെ ഈജിപ്‌ഷ്യൻ എംബസി കോ–- ഓർഡിനേറ്റർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജീവനക്കാരെ ഒഴിപ്പിക്കുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. ദേശീയ ലബോറട്ടറി ആക്രമിച്ച് പിടിച്ചെടുത്തായും റിപ്പോർട്ടുണ്ട്. സൈനികരാണോ അർധസൈനികരാണോ ആക്രമണത്തിന്ന പിന്നിലെന്ന് വ്യക്തമല്ല. ഗുരുതര പ്രത്യാഘാതമുണ്ടായേക്കാവുന്ന നടപടിയാണിതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. Read on deshabhimani.com