അമേരിക്കയിൽ ആശുപത്രി സമുച്ചയത്തിൽ വെടിവെയ്പ്പ്; നാലു പേർ കൊല്ലപ്പെട്ടു
ഒക്‌ലഹോമ അമേരിക്കയെ ഞെട്ടിച്ച് വീണ്ടും കൂട്ടവെടിവയ്‌പ്. ആശുപത്രിയിൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായയാൾ അസുഖം മാറാത്തതിനാൽ ഡോക്‌ടർ ഉൾപ്പെടെയുള്ളവരെ വെടിവച്ചുകൊല്ലുകയായിരുന്നു. ഒക്‌ലഹോമയിലെ ടുൾസ സെന്റ് ഫ്രാൻസിസ് ആശുപത്രിയിൽ ബുധനാഴ്‌ച പ്രദേശികസമയം വൈകിട്ട് നാലിനാണ് വെടിവപ്പുണ്ടായത്. അക്രമിയുൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. രണ്ട് ഡോക്‌ടർമാരും രോഗിയും ജീവനക്കാരിയും ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. വെടിവച്ചയാളുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. ഇയാൾ മുമ്പ് ആശുപത്രിയിൽനിന്നും മുതുകിന് ശസ്‌ത്രക്രിയ നടത്തിയിരുന്നു. വേദന മാറാത്തതിനാൽ നിരവധി തവണ ആശുപത്രിയിൽ വിളിച്ച് പരാതിപ്പെട്ടു. ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടറെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്‌ച ടെക്‌സാസിലെ സ്‌കൂളിലുണ്ടായ വെടിവയ്‌പിൽ 19 കുട്ടികളുൾപ്പെടെ 21 പേർ കൊല്ലപ്പെട്ടിരുന്നു. Read on deshabhimani.com