ഒടുവിൽ, 
മഹ്‌സ അമിനിക്ക്‌ നീതി



തെഹ്‌റാൻ ഇറാനിൽ മതകാര്യപൊലീസ്‌ സംവിധാനം നിർത്തലാക്കുമ്പോൾ നീതി കിട്ടുന്നത്‌ മഹ്‌സ അമിനിയെന്ന ഇരുപത്തിരണ്ടുകാരിക്ക്‌. ഹിജാബ്‌ ശരിയായി ധരിച്ചില്ലെന്നപേരിൽ മതപൊലീസ്‌ കസ്റ്റഡിയിലെടുത്ത കുർദിഷ്‌ യുവതി കഴിഞ്ഞ സെപ്‌തംബർ 16നാണ്‌ മരിച്ചത്‌. ഭീകരമായി മർദനമേറ്റ അമിനി ചികിത്സിയിലിരിക്കെയാണ്‌ മരിക്കുന്നത്‌. തുടർന്ന്‌ അമിനിക്ക്‌ നീതി തേടി സർവകലാശാലയിലെ വിദ്യാർഥികളും രാജ്യത്തെ സ്‌ത്രീകളും തെരുവിലിറങ്ങി. ലോകമെമ്പാടും പ്രതിഷേധമുയർന്നു. ഇറാനിൽ തുടർച്ചയായി റാലികളും പ്രക്ഷോഭവുമുണ്ടായി. 40–-ാം ചരമദിനത്തിൽ അമിനിയുടെ ഖബറിടത്തിൽ ഒത്തുകൂടിയവർക്കുനേരെ പൊലീസ്‌ വെടിവച്ചു. രണ്ട്‌ മാസത്തിലേറെയായി തുടരുന്ന പ്രക്ഷോഭത്തിൽ നാനൂറിലേറെപ്പേർ കൊല്ലപ്പെട്ടെന്നാണ്‌ അനൗദ്യോഗിക കണക്ക്‌. 200 പേർ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്ന അർധ സൈനികസേനയെ പ്രശംസിച്ച്‌ ഇറാന്റെ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമനേയി അടക്കം രംഗത്തുവന്നിട്ടും മുട്ടുമടക്കാതിരുന്ന പ്രക്ഷോഭകരുടെ വിജയം കൂടിയാണ്‌ മതപൊലീസിന്റെ പിന്മാറ്റം. Read on deshabhimani.com

Related News