ട്രാൻസ്ജെൻഡർ: ട്രംപിന്റെ നയം തിരുത്തി ബെെഡൻ



വാഷിങ്‌ടൺ> ട്രംപ്‌ ഭരണത്തിലെ ട്രാൻസ്ജെൻഡർ വിരുദ്ധ നിലപാടുകൾ തിരുത്തി ബെെഡൻ സർക്കാർ. ട്രംപ്‌ സർക്കാർ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സെെന്യത്തിൽ ജോലി നിഷേധിച്ചിരുന്നു. ഇതടക്കമുള്ള നയം തിരുത്തി പെന്റഗൺ പുതിയ നിയമം പുറത്തിറക്കി. ട്രാൻസ്ജെൻഡറുകൾക്ക് വൈദ്യസഹായം നൽകുമെന്നും ലിംഗമാറ്റത്തിന്‌ സഹായം നൽകുമെന്നും പ്രഖ്യാപിച്ചു. ട്രാൻസ്‌ജെൻഡറുകൾക്ക്‌‌ ലിംഗഭേദം രേഖപ്പെടുത്താനും പുതിയ ചട്ടത്തിൽ അനുവാദമുണ്ട്. ഇതുവഴി അവർക്ക് ആരോഗ്യപരിചരണം നേടാൻ കഴിയുമെന്ന്  പെന്റഗൺ മുഖ്യ വക്താവ് ജോൺ കിർബി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജനുവരിയിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ പ്രസിഡന്റ് ജോ ബൈഡൻ നയത്തിലെ മാറ്റം പ്രഖ്യാപിച്ചിരുന്നു. അതേസമയം, ട്രംപ്‌ ഏർപ്പെടുത്തിയ എച്ച്‌1ബി വീസാ നിരോധനം മാർച്ച്‌ 31ന്‌ അവസാനിച്ചു. കാലാവധി തീർന്നശേഷം നിരോധനം നീട്ടില്ലെന്ന്‌ ബൈഡൻ വ്യക്തമാക്കിയിരുന്നു. ഇതോടെ ഇന്ത്യാക്കാർ ഉൾപ്പെടെ ആയിരക്കണക്കിന്‌ തൊഴിലന്വേഷകർക്ക്‌ അമേരിക്കൻ കമ്പനികളിൽ ജോലി ചെയ്യാൻ വീസ ലഭിക്കും. ഐടി മേഖലയിലുള്ളവർക്കാണ്‌ പ്രധാനമായും ഗുണം ചെയ്യുക. ട്രംപ്‌ ഏർപ്പെടുത്തിയ വീസ നിരോധനം അമേരിക്കൻ ഐടി കമ്പനികളെയും പ്രതികൂലമായി ബാധിച്ചിരുന്നു. Read on deshabhimani.com

Related News