സാഹോദര്യത്തിന്റെ വിളംബരമായി അറഫ സം​ഗമം ; ഗള്‍ഫില്‍ ഇന്ന് 
ബലിപെരുന്നാള്‍



മനാമ സാഹോദര്യത്തിന്റെ വിളംബരവുമായി ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിൽ വെള്ളിയാഴ്ച എട്ടര ലക്ഷം വിദേശികൾ അടക്കം 10 ലക്ഷം തീർഥാടകർ പങ്കെടുത്തു. അറഫയിലെ നമീറ പള്ളിയിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ചരിത്രപ്രസിദ്ധമായ അറഫ പ്രഭാഷണത്തെ അനുസ്മരിപ്പിക്കുന്ന ഖുതുബ പ്രഭാഷണത്തോടെയാണ് സംഗമത്തിന് തുടക്കമായത്.  സൗദി ഉന്നത പണ്ഡിതസഭ അംഗവും റാബിത്വ സെക്രട്ടറി ജനറലുമായ ഡോ. ഷെയ്ഖ് മുഹമ്മദ് അൽ ഈസ് ഖുതുബ നിർവഹിച്ചു. വിദ്വേഷത്തിലേക്കും വിഭജനത്തിലേക്കും പൊരുത്തക്കേടിലേക്കും നയിക്കുന്ന എല്ലാ കാര്യങ്ങളിൽനിന്നും അകന്നു നിൽക്കണമെന്നും സ്‌നേഹവും അനുകമ്പയും നിലനിൽക്കുന്ന ഇസ്ലാമിക മൂല്യങ്ങൾ മുറുകെ പിടിക്കണമെന്നും അദ്ദേഹം ഖുതുബ പ്രഭാഷണത്തിൽ പറഞ്ഞു. മിനായിൽ രാപാർത്തശേഷമാണ്‌ തീർഥാടകർ വെള്ളിയാഴ്ച പുലർച്ചെയോടെ അറഫ മൈതാനിയിലേക്ക് നീങ്ങിയത്.  തുടർന്ന്‌ ഒമ്പതു കിലോമീറ്റർ അകലെ മുസ്ദലിഫയിലേക്ക് നീങ്ങി. മഗ്‌രിബ് നമസ്‌കാരവും ഇഷ നമസ്‌കാരവും പൂർത്തിയാക്കി. ജംറകളിൽ എറിയാനുള്ള കല്ലുകൾ പെറുക്കി ശനിയാഴ്ച പ്രഭാത നമസ്‌കാരാനന്തരം മിനായിൽ വീണ്ടും തിരിച്ചെത്തും. സൗദിയടക്കം ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ചയാണ് ബലി പെരുന്നാൾ. കേരളത്തിൽ ഞായറാഴ്ചയാണ് പെരുന്നാൾ. ഇന്ത്യൻ ഹാജിമാരെല്ലാം സുരക്ഷിതരും ആരോഗ്യവാന്മാരുമാണെന്ന് ഇന്ത്യൻ മിഷൻ അറിയിച്ചു.   Read on deshabhimani.com

Related News