ധനികർക്ക്‌ അധികനികുതി ചുമത്താന്‍ കൊളംബിയ



ബഗോട്ട പട്ടിണി നിർമാർജനത്തിനായി രാജ്യത്തെ ധനികർക്കും എണ്ണ കയറ്റുമതിക്കും അധിക നികുതി ഏർപ്പെടുത്താൻ കൊളംബിയയിലെ ഇടതുപക്ഷ സർക്കാർ. ഇതുവഴി പ്രതിവർഷം ദാരിദ്ര്യ നിർമാർജനത്തിനായി 1150 കോടി ഡോളർ (ഏകദേശം 91,753.15 കോടി രൂപ) സമാഹരിക്കാമെന്ന നിർദേശം പ്രസിഡന്റ്‌ ഗുസ്താവോ പെത്രോയാണ്‌ മുന്നോട്ടുവച്ചത്‌. സൗജന്യ സർവകലാശാലാ വിദ്യാഭ്യാസം, മറ്റ്‌ സാമൂഹ്യക്ഷേമ പദ്ധതികൾ എന്നിവയ്ക്കും തുക കണ്ടെത്താനാകുമെന്നാണ്‌ സർക്കാർ കണക്കുകൂട്ടൽ. രാജ്യത്തിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ജനസംഖ്യയുടെ രണ്ടുശതമാനം കൈയടക്കി വച്ചിരിക്കുകയാണ്‌. ഇവർക്ക്‌ സ്ഥിരം നികുതി ഏർപ്പെടുത്താനും നിലവിൽ നൽകിവരുന്ന നികുതി ഇളവുകൾ നിർത്തലാക്കാനും നികുതി വെട്ടിപ്പുകൾ അവസാനിപ്പിക്കാനുമാണ്‌ ലക്ഷ്യമാക്കുന്നത്‌. ഒരു പരിധിക്ക്‌ മുകളിലുള്ള എണ്ണ, കൽക്കരി, സ്വർണ ഇറക്കുമതിക്ക്‌ വിലവർധനയും 10 ശതമാനം നികുതിയും ഏർപ്പെടുത്തും. സമ്പന്നർക്ക്‌ അധികനികുതി എന്നത്‌ പെത്രോയുടെ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു. ശുപാർശയ്ക്ക്‌ കൊളംബിയൻ കോൺഗ്രസിന്റെ അംഗീകാരം നേടേണ്ടതുണ്ട്. മുൻ പ്രസിഡന്റ്‌ അൽവാരോ യുറിബ്‌ ഉൾപ്പെടെയുള്ളവർ നികുതി നിർദേശത്തിനെതിരെ രംഗത്തെത്തി. നീക്കം രാജ്യത്തെ സ്വകാര്യമേഖലയെ ഇല്ലാതാക്കുമെന്നാണ്‌ വാദം. Read on deshabhimani.com

Related News