സമരച്ചൂടിൽ ഫ്രാൻസ്‌ ; പത്തുലക്ഷത്തോളം ജീവനക്കാർ പങ്കെടുത്തു



പാരിസ്‌ വിരമിക്കൽ പ്രായം 62ൽനിന്ന്‌ 64 ആക്കാനുള്ള പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോണിന്റെ നീക്കത്തിനെതിരെ ഫ്രാൻസിൽ വൻ പ്രക്ഷോഭം. എട്ട്‌ തൊഴിലാളി സംഘടന സംയുക്തമായി നടത്തുന്ന രണ്ടാംവട്ട പണിമുടക്കിൽ വിവിധ മേഖലകളിലെ പത്തുലക്ഷത്തോളം ജീവനക്കാർ പങ്കെടുത്തു. സ്കൂൾ, പൊതുഗതാഗതം, എണ്ണ സംസ്കരണശാലകൾ തുടങ്ങിയവയുടെ പ്രവർത്തനം തടസ്സപ്പെട്ടു. രാജ്യത്തെ പ്രധാന അധ്യാപക സംഘടനകളെല്ലാം സമരത്തിന്റെ ഭാഗമായി. 12 ദിവസംമുമ്പ്‌ നടന്ന ആദ്യദിന ദേശീയ പണിമുടക്കിലും പത്തുലക്ഷത്തോളം പേർ പങ്കെടുത്തിരുന്നു. അടുത്തയാഴ്ചയാണ്‌ വിരമിക്കൽ പ്രായം ഉയർത്തുന്ന ബിൽ ദേശീയ അസംബ്ലി പരിഗണിക്കുന്നത്‌. മൂന്നിൽ രണ്ട്‌ ഭാഗം പൗരരും തീരുമാനത്തെ എതിർക്കുന്നതായ അഭിപ്രായ സർവേകൾ പുറത്തുവന്നിരുന്നു. വലതുപക്ഷക്കാരായ റിപ്പബ്ലിക്കന്മാരുടെ സഹായത്തോടെ ബിൽ പാസാക്കാമെന്നാണ്‌ സർക്കാർ കണക്കാക്കുന്നത്‌. പ്രതിഷേധ പരിപാടികളുടെ പ്രധാനവേദിയായ പാരിസിൽ ആയിരക്കണക്കിന്‌ ആളുകളാണ്‌ എത്തിച്ചേർന്നത്‌. 200 നഗരത്തിൽ തെരുവ്‌ പ്രതിഷേധം സംഘടിപ്പിച്ചു. വിവിധയിടങ്ങളിൽ ഹൈസ്കൂൾ വിദ്യാർഥികളും പ്രതിഷേധപ്രകടനങ്ങളിൽ പങ്കെടുത്തു. ബ്രസൽസിലും മെച്ചപ്പെട്ട തൊഴിൽസാഹചര്യങ്ങൾ ആവശ്യപ്പെട്ട്‌ ബൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിലും പതിനായിരത്തിലേറെപ്പേർ പണിമുടക്കി. ആതുരസേവനമേഖലയിലെ ജീവനക്കാരാണ്‌ പണിമുടക്കിയത്‌. ആശുപത്രികളിലും കെയർ ഹോമുകളിലും കൂടുതൽ ആളുകളെ നിയമിക്കണമെന്നും വേതനവർധന നടപ്പാക്കണമെന്നും  സമരക്കാർ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News