ഖേദപ്രകടനം മാത്രം പോര, നടപടിയും നഷ്‌ട പരിഹാരവും വേണം; കാബൂളിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബം

കാബൂളിൽ ജനവാസ മേഖലയിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ വീടുകൾക്ക്‌ നടുവിൽ നിന്ന്‌ പുക ഉയരുന്നു


കാബൂൾ > കാബൂളിൽ അമേരിക്കൻ സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ ഏഴ്‌ കുട്ടികളടക്കം 10 പേർ മരിച്ച സംഭവത്തിൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ മരിച്ചവരുടെ കുടുംബം. വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ യുഎസ്‌ സെൻട്രൽ കമാൻഡ്‌ നടത്തിയ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം തങ്ങൾക്ക്‌ വീഴ്‌ച സംഭവിച്ചതായി അമേരിക്ക കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ കുടുംബത്തിന്റെ പ്രതികരണം. കാബൂൾ വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങൾക്ക്‌ പിന്നാലെ യുഎസ്‌ നടത്തിയ പ്രത്യാക്രമണത്തിലാണ്‌ ഏഴ്‌ കുട്ടികളടക്കം ഒരു കുടുംബത്തിലെ  പത്തു പേർ കൊല്ലപ്പെട്ടത്‌. രക്ഷാദൗത്യം നടന്നുകൊണ്ടിരുന്ന വിമാനത്താവളം ലക്ഷ്യമിട്ട്‌ എത്തുന്ന ഭീകരരാണെന്ന്‌ കരുതി സന്നദ്ധപ്രവർത്തകനായ സമെയ്‌രി അക്‌മദിനും കുടുംബത്തിനും നേരെ ആഗസ്റ്റ്‌ 29ന്‌ ഡ്രോൺ ആക്രമണം നടത്തുകയായിരുന്നു. വീടിന്‌ സമീപം നിർത്തിയിട്ടിരുന്ന സമെയ്‌രി അക്‌മദിന്റെ വാഹനത്തിന്‌ നേരെയാണ്‌ എം ക്യൂ 9 റിപ്പർ ഡ്രോണിൽ നിന്ന്‌ ഹെൽഫയർ മിസൈലുകൾ തൊടുത്തത്‌. ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌ കുട്ടികളടക്കമുള്ള അഫ്‌ഗാനിസ്ഥാൻ പൗരന്മാരാണെന്ന്‌ വാർത്തകൾ വന്നതിന്‌ പിന്നാലെ അമേരിക്കയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ്‌ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്‌. എന്നാൽ, ആക്രമണം നടന്നതിന്‌ ശേഷം കാബൂൾ വിമാനത്താവളം ലക്ഷ്യമിട്ട്‌ എത്തിയ ഒന്നിലധികം ഭീകരരെ ഡ്രോൺ ആക്രമണത്തിൽ വധിച്ചുവെന്നായിരുന്നു അമേരിക്കയുടെ വാദം. ആക്രമണത്തിന്‌ ശേഷം വാഹനത്തിലുണ്ടായിരുന്ന സ്‌ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ചതായും അമേരിക്ക പറഞ്ഞിരുന്നു. Read on deshabhimani.com

Related News