അമേരിക്കയില്‍ ജനങ്ങളേക്കാള്‍ കൂടുതല്‍ തോക്കുകള്‍



വാഷിങ്ടണ്‍> ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമത്‌ എത്തിയപ്പോള്‍ ജനങ്ങളേക്കാള്‍ കൂടുതല്‍ തോക്കുകളുള്ള രാജ്യമായി അമേരിക്ക. കോവിഡ്‌ ജീവിതം അരക്ഷിതമാക്കിയ 2020- –-22ല്‍ ഒന്നരക്കോടി അമേരിക്കക്കാർ ആറുകോടിയോളം തോക്കുകള്‍ വാങ്ങിക്കൂട്ടിയെന്ന്‌ സന്നദ്ധസംഘടനയായ ട്രേസിന്റെ പഠനത്തിൽ കണ്ടെത്തി. രാജ്യത്തെ അഞ്ചിലൊന്ന് കുടുംബങ്ങളും തോക്കുകള്‍ വാങ്ങി. 15 വര്‍ഷം മുമ്പുള്ളതിന്റെ ഇരട്ടിയാണ് ഇപ്പോഴത്തെ വാര്‍ഷിക തോക്ക് വിൽപ്പന. കൈയിൽ സദാ കൊണ്ടുനടക്കാവുന്ന സെമി ഓട്ടോമാറ്റിക് തോക്കുകളാണ് ആളുകൾ വാങ്ങിക്കൂട്ടുന്നതെന്നും- റിപ്പോർട്ടിൽ പറയുന്നു. മഹാമാരിക്കാലത്ത്‌ ആദ്യമായി തോക്കുവാങ്ങിയവർ അഞ്ചുശതമാനമാണ്‌, കൂടുതലും യുവാക്കൾ. കൂടുതൽ അരക്ഷിതത്വം നേരിട്ട സ്ത്രീകളും, കറുത്ത വംശജരുമാണ്‌ ഇതിൽ അധികവും. കോവിഡ്‌ കാലത്ത്‌ തോക്ക്‌ കടകളുടെ മുന്നിൽ നീണ്ട വരിയായി നിൽക്കുന്നവരുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2019–- 2021 കാലയളവിൽ 75 ലക്ഷം അമേരിക്കക്കാർ പുതുതായി തോക്ക്‌ വാങ്ങിയെന്ന്‌ മറ്റൊരു പഠനവും കണ്ടെത്തിയിരുന്നു. മുമ്പേതന്നെ തോക്ക്‌ കൈവശമണ്ടായിരുന്ന രണ്ടുകോടിപ്പേർ ഇക്കാലയളവിൽ കൂടുതൽ തോക്ക്‌ വാങ്ങി. 2010ൽ 32 ശതമാനം വീടുകളിലാണ്‌ ആയുധങ്ങൾ ഉണ്ടായിരുന്നതെങ്കിൽ നിലവിലത്‌ 46 ശതമാനമാണ്‌. കുറ്റകൃത്യത്തിലും ഗണ്യമായ വർധനയുണ്ട്‌. Read on deshabhimani.com

Related News