കാലവര്‍ഷം; പരക്കെ മഴയ്ക്ക് സാധ്യത



തിരുവനന്തപുരം > സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അടുത്തയാഴ്ചയോടെ കൂടുതല്‍ ശക്തമായേക്കും. ഇടവേളയ്ക്കുശേഷം കഴിഞ്ഞദിവസം ഇടവപ്പാതി ശക്തിപ്പെട്ടുതുടങ്ങി. തെക്കന്‍ ജില്ലകളില്‍ കനത്ത മഴയാണ് ലഭിക്കുന്നത്്. തിങ്കളാഴ്ച രാവിലെവരെ വ്യാപക മഴ ലഭിക്കുമെന്ന് കാലവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ 11 മുതല്‍ 20 സെന്റീമീറ്റര്‍വരെ മഴയ്ക്കും സാധ്യതയുണ്ട്. തീരദേശത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. കടല്‍ക്ഷോഭം ശക്തമാകും. മലയോരമേഖലകളില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രതവേണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. കഴിഞ്ഞദിവസം കനത്ത മഴയിലും കാറ്റിലും തിരുവനന്തപുരം ജില്ലയില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. വീടുകള്‍ക്ക് വ്യാപക നാശമുണ്ട്. വൈദ്യുതിബോര്‍ഡിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. തൊള്ളായിരത്തിലധികം വൈദ്യുതി തൂണുകള്‍ തകര്‍ന്നു. നിരവധി ട്രാന്‍സ്ഫോര്‍മറുകള്‍ കേടായി. മരംവീണ് ലൈനുകള്‍ പൊട്ടിയതുമൂലം വൈദ്യുതിബന്ധം തകരാറിലായി. ഇത് പരിഹരിക്കാന്‍  ബോര്‍ഡ് ജീവനക്കാര്‍ തീവ്രശ്രമത്തിലാണ്. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി. Read on deshabhimani.com

Related News