മഞ്ഞു വീഴ്‌ചയിൽ സ്‌തംഭിച്ച്‌ ഡൽഹി; ഗതാഗതം മുടങ്ങി, വിമാന സർവീസ്‌ നടത്താൻ വിഷമം



ന്യൂഡൽഹി > ഡൽഹിയിൽ കനത്ത മഞ്ഞുവീഴ്‌ച ഗതാഗത സംവിധാനങ്ങളെ കാര്യമായി ബാധിച്ചു.  ഇത്രയും കാഴ്‌ച ദുഷ്‌കരമായ സാഹചര്യത്തിൽ വിമാന സർവീസ്‌ നടത്താൻ പൈലറ്റുമാർ വിഷമിക്കുകയാണെന്ന്‌ ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളം അധികൃതർ പറഞ്ഞു. പുലർച്ചെ രണ്ടുമുതൽ പകൽ 11 വരെ പ്രത്യേക സംവിധാനം ഉപയോഗിച്ചാണ്‌ വിമാനങ്ങളുടെ ടേക്‌ ഓഫും ലാൻഡിങ്ങും നടത്തിയത്‌. പകൽ 11നുശേഷം കാഴ്‌ചപരിധി മെച്ചപ്പെട്ടതിനെത്തുടർന്ന്‌ സാധാരണരീതിയിലുള്ള സർവീസ്‌ പുനരാരംഭിച്ചു. അതിശൈത്യവും മഞ്ഞും ട്രെയിൻ ഗതാഗതത്തെയും സാരമായി ബാധിച്ചു. പുതുവത്സരദിനത്തിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ്‌ കാലാവസ്ഥാപ്രവചനം. ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്‌, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളും കഠിനമായ ശൈത്യമാണ്‌ നേരിടുന്നത്‌. രാജസ്ഥാനിൽ പലയിടത്തും താപനില ഒരു ഡിഗ്രിയിലേക്ക്‌ താഴ്‌ന്നതായാണ്‌ റിപ്പോർട്ട്‌. സികർ, മൗണ്ട്‌ അബു, പിലാനി, ചുരു, ഗംഗ നഗർ എന്നിവിടങ്ങളും അതിശൈത്യം തുടരുകയാണ്‌. സികറിൽ താപനില 0.5 ഡിഗ്രി സെൽഷ്യസും മൗണ്ട്‌ അബുവിൽ 1 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. മൂടൽ മഞ്ഞുള്ളതിനാൽ വാഹനഗതാഗവും തടസ്സപ്പെട്ടു. ഒരു ദിവസത്തേയക്ക്‌ കൂടെ അതിശൈത്യം തുടരുമെന്നാണ്‌ കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. Read on deshabhimani.com

Related News