ന്യൂനമർദ്ദം ചുഴലികാറ്റാകാൻ സാധ്യത: തിരമാലയുയരും , മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്‌



തിരുവനന്തപുരം>  ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപം കൊള്ളുന്ന ന്യൂനമർദം തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റായി എത്താൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷമാകാനും രണ്ട് മീറ്ററിലധികം ഉയരത്തിൽ തിരമാലകളുണ്ടാവും സാധ്യതയുണ്ട്‌.   കടലിൽ മീൻ പിടിക്കാൻ പോയവരോട് തിരികെ വരാൻ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിച്ചു. ചുഴലിക്കാറ്റ്‌  കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാൽ, കേരളത്തിൽ 29, 30, മേയ് ഒന്ന് തീയതികളിൽ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടസ്ഥലങ്ങളിൽ കനത്തമഴയും പെയ്യാം.ന്യുനമർദ്ദം  ചുഴലിക്കാറ്റായിമാറിയാൽ  ‘ഫാനി’ എന്ന് വിളിക്കും. നാളെ മുതല്‍ ഞായറാഴ്ച വരെ ശക്തമായ കാറ്റ് വീശാൻ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്നാട്  തീരത്തും ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം.  കടൽ  പ്രക്ഷുബ്ദമോ  അതി പ്രക്ഷുബ്ദമോ  ആകാൻ  സാധ്യതയുള്ളതിനാൽ ആഴ കടലിൽ  മത്സ്യബന്ധനത്തിൽ  ഏർപ്പെട്ടിരിക്കുന്നവർ 26 ന് അതിരാവിലെ 12 മണിക്ക് മുമ്പ് തന്നെ ഏറ്റവും അടുത്തുള്ള തീരത്ത് എത്തി ചേരണമെന്ന് നിർദ്ദേശം.  ഇന്ത്യൻ മഹാ സമുദ്രത്തിന്‍റെ ഭൂമധ്യരേഖാപ്രദേശത്ത് രൂപം കൊണ്ട ന്യൂനമർദ്ദമാണ് കടൽക്ഷോഭത്തിന് കാണമാകുന്നത്‌. . ന്യൂനമർദം രൂപപ്പെടുന്ന വ്യാഴാഴ്ച കാറ്റിന്‍റെ വേഗത മണിക്കൂറിൽ 30-‐40 കിലോമീറ്റർ വേഗത്തിലാവും. 28-ാം തീയതിയോടെ ഇത് 80‐-90 കിലോമീറ്റർ വേഗം കൈവരിക്കാം. തമിഴ്‌നാട് തീരത്ത് 40‐-50 കിലോമീറ്റർ വേഗത്തിലാകും. 30-ന് ന്യൂനമർദം ചുഴലിക്കാറ്റായി തമിഴ്‌നാട് തീരം കടക്കുമെന്നാണ് കരുതുന്നത്. Read on deshabhimani.com

Related News