ഡിസംബറിലെ കാര്‍വില്‍പ്പന ഉയര്‍ന്നു



കൊച്ചി> രാജ്യത്തെ കാര്‍വില്‍പ്പന 14 മാസമായി ഉയര്‍ന്ന നിലയില്‍ തുടരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ കാര്‍വില്‍പ്പന 12 ശതമാനം ഉയര്‍ന്നതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (സിയാം) പുറത്തിറക്കിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.  ഡിസംബറില്‍ രാജ്യത്ത് ആഭ്യന്തരമായി 1,72,671 കാറാണ് വിറ്റഴിച്ചത്. 2014 ഡിസംബറില്‍ 1,52,986 കാര്‍ വിറ്റഴിച്ച സ്ഥാനത്താണിത്. വാഹനവ്യവസായരംഗത്ത് പുതുമോഡലുകളുടെ പ്രളയംതന്നെ ഉണ്ടായതും കാറുകള്‍ക്ക് വിലക്കിഴിവു നല്‍കാന്‍ വാഹനനിര്‍മാതാക്കള്‍ തയ്യാറായതുമാണ് ഉപയോക്താക്കളെ കൂടുതല്‍ വാഹനങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് സിയാം വിലയിരുത്തുന്നു. ഡിസംബര്‍ വാഹനവിപണിക്ക് പൊതുവേ കടുത്ത മാസമായി വിലയിരുത്തപ്പെടുമ്പോഴാണ്  ഇത്തവണ നേട്ടം കൊയ്യാനായതെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞവര്‍ഷം ജനുവരിമുതല്‍ ഡിസംബര്‍വരെയുള്ള മൊത്തം 20,34,015 വാഹനങ്ങളാണ് വിറ്റഴിക്കാനായിട്ടുള്ളത്. 9.8 ശതമാനം വളര്‍ച്ചയാണിത്. പോയമാസം മാരുതി സുസുക്കി ഇന്ത്യ 13 ശതമാനം വളര്‍ച്ച നേടിയിരുന്നു. 1,11,333 വാഹനങ്ങള്‍ മാരുതി വിറ്റഴിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായ് 41,861 വാഹനങ്ങള്‍ വിറ്റ് 28 ശതമാനം വളര്‍ച്ചനേടിയതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഹോണ്ട 12,122 കാര്‍ വിറ്റപ്പോള്‍ ടാറ്റാ മോട്ടോഴ്സ് 6900 കാറുകള്‍ വിറ്റഴിച്ചു. അതേസമയം ഇരുചക്രവാഹന വില്‍പ്പന കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് കുറഞ്ഞ വളര്‍ച്ചയാണ് കാണിക്കുന്നത്. ഇരുചക്രവാഹന വില്‍പ്പന എട്ടു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ചെറുകിട നഗരങ്ങളിലെ ഉപയോക്താക്കള്‍ക്കിടയില്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍ നിഴലിക്കുന്നതിനാലാണ് അവിടങ്ങളില്‍ വില്‍പ്പന ഇടിഞ്ഞത്. Read on deshabhimani.com

Related News