യുവേഫ നേഷൻസ്‌ ലീഗ്‌ : ഫ്രാൻസ്‌ തോറ്റു, ഡച്ച് മുന്നോട്ട്

ഫ്രാൻസ് തോറ്റപ്പോൾ ഗ്രീസ്മാന്റെ നിരാശ image credit uefa nations league twitter


കോപ്പൻഹേഗൻ ഡെന്മാർക്കിനുമുന്നിൽ ലോകചാമ്പ്യന്മാരായ ഫ്രാൻസിന്‌ വീണ്ടും അടിതെറ്റി. യുവേഫ നേഷൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ രണ്ട്‌ ഗോളിനാണ്‌ ഡെന്മാർക്ക്‌ ഫ്രഞ്ചുകാരെ തോൽപ്പിച്ചത്‌. ഗ്രൂപ്പ്‌ ഒന്നിൽ ആദ്യകളിയിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 2–-1നായിരുന്നു ഡാനിഷുകാരുടെ ജയം. നേഷൻസ്‌ ലീഗിലെ നിലവിലെ ജേതാക്കൾകൂടിയാണ്‌ ഫ്രാൻസ്‌. കരുത്തരുടെ പോരിൽ ബൽജിയത്തെ ഒറ്റഗോളിന്‌ മറികടന്ന്‌ നെതർലൻഡ്‌സ്‌ അടുത്ത റൗണ്ടിലേക്ക്‌ മുന്നേറി. ക്രൊയേഷ്യ ഓസ്‌ട്രിയയെ 3–-1ന്‌ തകർത്തു. തോൽവിയോടെ ഫ്രാൻസിന്‌ അടുത്ത റൗണ്ട്‌ പ്രതീക്ഷകൾ അവസാനിച്ചു. ആറ്‌ കളിയിൽ ഒന്നിൽമാത്രമാണ്‌ ജയിക്കാനായത്‌. മൂന്ന്‌ തോൽവിയും രണ്ട്‌ സമനിലയുമുണ്ട്‌. ഡെന്മാർക്കിനെതിരെ ആദ്യപകുതിതന്നെ ഇരുഗോളും വഴങ്ങി. കാസ്‌പെർ ഡോൾബെർഗും സ്‌കോവ്‌ ഓൽസെനും ലക്ഷ്യംകണ്ടു. കിലിയൻ എംബാപ്പെ–-ഒളിവർ ജിറു–-ഒൺടോയ്‌ൻ ഗ്രീസ്‌മാൻ ത്രയത്തിന്‌ കാര്യമായൊന്നും ചെയ്യാനായില്ല. അവസാന 15 കളിയിലും തോൽവി വഴങ്ങാതെയാണ്‌ ഡച്ച്‌ പടയുടെ മുന്നേറ്റം. ബൽജിയത്തിനെതിരെ ക്യാപ്‌റ്റനും പ്രതിരോധക്കാരനുമായ വിർജിൽ വാൻ ഡിക്കിന്റെ ഗോളാണ്‌ ഓറഞ്ചുപടയ്ക്ക്‌ ജയം നൽകിയത്‌. ലൂക്കാ മോഡ്രിച്ച്‌, മാർകോ ലിവാജ, ദെയാൻ ലൊവെറ്‌ൻ എന്നിവരാണ്‌ ഓസ്‌ട്രിയക്കെതിരെ ക്രൊയേഷ്യക്കായി വലകണ്ടത്‌. Read on deshabhimani.com

Related News