ട്വന്റി 20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ആശങ്കയിൽ



ന്യൂഡൽഹി കോവിഡ്‌ –-19 വ്യാപനം തടയാൻ ഓസ്‌ട്രേലിയ അതിർത്തികൾ ആറ്‌ മാസത്തേക്ക്‌ അടച്ചിടാൻ തീരുമാനിച്ചതോടെ ട്വന്റി–-20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ആശങ്കയിൽ. ഒക്‌ടോബർ 18 മുതൽ നവംബർ 15 വരെ ഓസ്‌ട്രേലിയയിലാണ്‌ ലോകകപ്പ്‌. ഇന്ത്യ–-ഓസ്‌ട്രേലിയ ടെസ്‌റ്റ്‌ പരമ്പരയും ഉപേക്ഷിച്ചേക്കും. ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ കാര്യത്തിൽ തീരുമാനമായില്ല. ജൂൺവരെ എല്ലാവിധ ക്രിക്കറ്റ്‌ മത്സരങ്ങളും റദ്ദാക്കിയിരിക്കുകയാണ്‌. കഴിഞ്ഞദിവസം ഐസിസി രാജ്യങ്ങളിലെ ക്രിക്കറ്റ്‌ ബോർഡുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ ചർച്ച നടത്തിയിരുന്നു. എന്നാൽ ലോകകപ്പിനെക്കുറിച്ച്‌ തീരുമാനങ്ങളുണ്ടായില്ല എന്നാണ്‌ ബിസിസിഐ തലവൻ സൗരവ്‌ ഗാംഗുലി പ്രതികരിച്ചത്‌.നിലവിലെ സാഹചര്യത്തിൽ ഒക്‌ടോബറിൽ നടത്താമെന്നാണ്‌ ഐസിസിയുടെ വിശ്വാസം. എന്നാൽ കാര്യങ്ങൾ ഗുരുതരമായാൽ ലോകകപ്പ്‌ ഒഴിവാക്കും. ലോകകപ്പ്‌ ഒഴിവാക്കിയാൽ ബിസിസിഐക്കാണ്‌ ആശ്വാസം കിട്ടുക. ഐപിഎൽ നടത്താൻ സമയം കിട്ടുമെന്നാണ്‌ ബിസിസിഐയുടെ പ്രതീക്ഷ. മാർച്ചിൽ നടക്കേണ്ട ഐപിഎൽ മത്സരങ്ങൾ മാറ്റിവച്ചിരുന്നു. ഏപ്രിൽ മധ്യത്തോടെ തുടങ്ങാനായിരുന്നു നീക്കം. എന്നാൽ രാജ്യം കോവിഡ്‌ ഭീഷണിയിലായിരിക്കെ ഐപിഎൽ ഉപേക്ഷിക്കണമെന്ന ആവശ്യം ഉയർന്നു. ഇക്കാര്യത്തിൽ അന്തിമതീരുമാനം ബിസിസിഐ എടുത്തിട്ടില്ല. ലോകകപ്പ്‌ ഒഴിവാക്കുകയാണെങ്കിൽ ആ സമയത്ത്‌ ഐപിഎൽ നടത്താമെന്നാണ്‌ ബിസിസിഐ പ്രതീക്ഷിക്കുന്നത്‌. ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്പും നീളാനാണ്‌ സാധ്യത. 2021ലാണ്‌ ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്‌ അവസാനിക്കേണ്ടത്‌. അത്‌ നീളും. Read on deshabhimani.com

Related News