മിലാൻ ചുവപ്പിച്ച് ഇബ്ര
സാൻ സിറോ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ ഇരട്ടഗോളിൽ ഇന്ററിനെ വീഴ്‌ത്തി എ സി മിലാൻ. മിലാൻ പോരിൽ 2–-1നാണ് എ സി മിലാൻ ജയം പിടിച്ചത്. കോവിഡ് മോചിതനായി കളത്തിലെത്തിയ മുപ്പത്തൊമ്പതുകാരൻ ഇബ്ര മൂന്ന് മിനിറ്റുകൾക്കിടെയാണ് രണ്ടുവട്ടം വലകുലുക്കിയത്. 2017നുശേഷം ആദ്യമായാണ് മിലാൻ ഡെർബിയിൽ എ സി മിലാൻ ജയിക്കുന്നത്. തുടർച്ചയായ നാലാം ജയത്തോടെ ഇറ്റാലിയൻ ലീഗിൽ 12 പോയിന്റുമായി ഒന്നാമതായി അവർ. മറ്റൊരു കളിയിൽ ചാമ്പ്യൻമാരായ യുവന്റസ് ക്രൊടോണെയൊട് സമനില വഴങ്ങി (1–-1). ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് യുവന്റസ് കളിക്കിറങ്ങിയത്. ഇന്ററിനെതിരെ തുടക്കത്തിലേ ഇബ്ര തകർത്തടിച്ചു. പെനൽറ്റിയിലൂടെയായിരുന്നു ഒന്നാംഗോൾ. ആദ്യശ്രമം ഇന്റർ ഗോൾകീപ്പർ സാമിർ ഹാൻഡനോവിച്ച് തടുത്തപ്പോൾ റീബൗണ്ടിൽ സ്വീഡിഷുകാരന് പിഴച്ചില്ല. റാഫേൽ ലിയാവോയുടെ ക്രോസിൽനിന്നായിരുന്നു രണ്ടാമത്തേത്. റൊമേലു ലുക്കാക്കുവിലൂടെ ഇന്റർ ഒന്നു മടക്കിയെങ്കിലും പ്രതിരോധം കടുപ്പിച്ച് എ സി മിലാൻ കളി പിടിച്ചു. സിമിയുടെ പെനൽറ്റിയിലൂടെ മുന്നിലെത്തിയ ക്രൊടോണയെ അൽവാരോ മൊറാട്ടയിലൂടെയാണ് യുവന്റസ് ഒപ്പംപിടിച്ചത്. Read on deshabhimani.com