ഖത്തർ ലോകകപ്പ് : 18 ലക്ഷം ടിക്കറ്റുകൾ 
വിറ്റഴിഞ്ഞു ; 30 ലക്ഷം ടിക്കറ്റ് 
വിൽപ്പന ലക്ഷ്യം



ദോഹ ഖത്തർ ഫുട്ബോൾ ലോകകപ്പിന് വിറ്റഴിഞ്ഞത് 18 ലക്ഷം ടിക്കറ്റുകൾ. രണ്ടാംഘട്ട ടിക്കറ്റ് വിൽപ്പന നാളെ അവസാനിക്കുമ്പോൾ ഇത് പിന്നെയും ഉയരും. 30 ലക്ഷം ടിക്കറ്റുകളാണ് ഫിഫ ആരാധകർക്കായി മാറ്റിവച്ചിട്ടുള്ളത്.ആദ്യഘട്ട വിൽപ്പനയിൽ 12 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. അപേക്ഷിച്ചവരെ നറുക്കെടുപ്പിലൂടെ കണ്ടെത്തുകയായിരുന്നു ഈ ഘട്ടത്തിൽ. ജൂലൈ അഞ്ചിനുതുടങ്ങി ആഗസ്ത് 16ന് അവസാനിക്കുന്നതാണ് രണ്ടാംഘട്ടം. ഇതിൽ ആവശ്യക്കാർക്ക് ടിക്കറ്റുകൾ നേരിട്ടെടുക്കാം. ടിക്കറ്റിന് നറുക്കെടുപ്പൊന്നുമില്ല. ലോകകപ്പ് തുടങ്ങുംമുമ്പ് മൂന്നാംഘട്ടം ടിക്കറ്റ് വിൽപ്പനയ്ക്ക്‌ സാധ്യതയുണ്ട്. അതും ആദ്യം വരുന്നവർക്ക് ആദ്യം എന്ന നിലയിലായിരിക്കും. ടിക്കറ്റിന് കൂടുതൽ പേരും എട്ട് രാജ്യങ്ങളിൽനിന്നാണെന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു. ക്യാനഡ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, സൗദി അറേബ്യ, സ്പെയ്ൻ, യുഇഎ എന്നിവയ്‌ക്കൊപ്പം ഖത്തറും ഇന്ത്യയും മുന്നിലുണ്ട്. ടിക്കറ്റുകൾക്ക് 
ഫിഫ വെബ്‌സൈറ്റ് ലോകകപ്പ് ടിക്കറ്റുകൾ ഓൺലൈൻവഴി ലഭ്യമാകാൻ വെബ്സൈറ്റായ fifa.com സന്ദർശിക്കണം. നാലുതരത്തിലുള്ള ടിക്കറ്റുകളാണ് വിൽപ്പനയ്ക്കുള്ളത്. അതിൽ നിരക്ക് കുറവുള്ള നാലാമത്തെ വിഭാഗം ഖത്തർ നിവാസികൾക്കാണ് ലഭ്യമാവുക. ടിക്കറ്റുകളുടെ ഏകദേശ നിരക്കുകൾ (രൂപയിൽ) ഉദ്ഘാടന മത്സരം–- 48,286; 34,335; 23,605; 4291 ഗ്രൂപ്പ് മത്സരങ്ങൾ–- 17,162; 12,871; 5363; 858 പ്രീ ക്വാർട്ടർ–- 21,461; 16,092; 7509; 1502 ക്വാർട്ടർ–- 24,676; 22,537; 16,098; 6439 സെമിഫൈനൽ–- 74,679; 51,503; 27,897; 10,729 ഫൈനൽ–- 1,25,538; 78,327; 47,211; 16,094   Read on deshabhimani.com

Related News