ഇന്ത്യ – ഓസീസ് ഒന്നാം ഏകദിനം നാളെ



മുംബൈ ടെസ്റ്റ്‌ ക്രിക്കറ്റിന്റെ ആരവം ഒഴിയുന്നതിനുമുമ്പേ ഇന്ത്യയും ഓസ്‌ട്രേലിയയും ഏകദിനത്തിൽ കൊമ്പുകോർക്കുന്നു. മൂന്നുമത്സര പരമ്പരയ്‌ക്ക്‌ നാളെ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ തുടക്കമാകും. പകൽ ഒന്നരയ്‌ക്കാണ്‌ ആദ്യ ഏകദിനം. 19ന്‌ വിശാഖപട്ടണത്തും 22ന്‌ ചെന്നൈയിലുമാണ്‌ മറ്റ്‌ കളികൾ. മാർച്ച്‌ 31ന്‌ ഐപിഎൽ ആരംഭിക്കുന്നതിനുമുമ്പുള്ള അവസാന പരമ്പരയാണ്‌. വ്യക്തിപരമായ കാരണങ്ങളാൽ രോഹിത്‌ ശർമ ഒന്നാം ഏകദിനത്തിൽനിന്ന്‌ പിൻമാറിയിട്ടുണ്ട്‌. പകരം വൈസ്‌ ക്യാപ്‌റ്റൻ ഹാർദിക്‌ പാണ്ഡ്യക്കുകീഴിലാണ്‌ ഇന്ത്യ ഇറങ്ങുക. വിരാട്‌ കോഹ്‌ലി, രവീന്ദ്ര ജഡേജ, ശുഭ്‌മാൻ ഗിൽ, കെ എൽ രാഹുൽ എന്നിവർ ഇന്ന്‌ ടീമിനൊപ്പം ചേരും. പരിശീലകൻ രാഹുൽ ദ്രാവിഡും ഇന്നെത്തും. പരിക്കേറ്റ ശ്രേയസ്‌ അയ്യർ പുറത്തായത്‌ ഇന്ത്യക്ക്‌ തിരിച്ചടിയായിട്ടുണ്ട്‌. ഇതുവരെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. രോഹിതിന്റെ അഭാവത്തിൽ ഗില്ലിനൊപ്പം ഓപ്പണറായി ഇഷാൻ കിഷൻ എത്തും. മധ്യനിരയിൽ സൂര്യകുമാർ യാദവിലാണ്‌ പ്രതീക്ഷ. സ്റ്റീവ്‌ സ്‌മിത്തിനുകീഴിലാണ്‌ ഓസീസ്‌ എത്തുന്നത്‌. ഗ്ലെൻ മാക്‌സ്‌വെൽ, മിച്ചെൽ മാർഷ്‌ എന്നീ പരിചയസമ്പന്നർ കംഗാരുപ്പടയിലുണ്ട്‌. Read on deshabhimani.com

Related News