ഇംഗ്ലണ്ടിന് സെനെഗൽ പരീക്ഷ
ദോഹ തോൽവിയറിയാതെ ഗ്രൂപ്പ് ഘട്ടം കടന്ന ആവേശത്തിൽ ലോകകപ്പ് പ്രീക്വാർട്ടറിൽ ഇംഗ്ലണ്ട് ഇന്ന് സെനെഗലിനെ നേരിടും. മൂന്ന് കളികളിൽ ഒമ്പതുതവണ ഗോൾ നേടിയ മുന്നേറ്റനിരയാണ് കരുത്ത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കരുത്തരായ ഇക്വഡോറിനെ കീഴടക്കിയ ആത്മവിശ്വാസവുമായാണ് ആഫ്രിക്കൻ കരുത്തരായ സെനെഗലിന്റെ വരവ്. രാത്രി 12.30നാണ് മത്സരം. ക്യാപ്‌റ്റനും പ്രധാന സ്‌ട്രൈക്കറുമായ ഹാരി കെയ്‌ൻ ഇതുവരെ ലക്ഷ്യംകാണാത്തതാണ് ഇംഗ്ലണ്ടിന്റെ പ്രശ്‌നം. ലക്ഷ്യംകണ്ടില്ലെങ്കിലും മൂന്ന് ഗോളിന് വഴിയൊരുക്കാൻ കെയ്‌നിന് കഴിഞ്ഞു. അവസാന മത്സരത്തിൽ രണ്ടുതവണ സ്‌കോർ ചെയ്‌ത മാർക്കസ് റാഷ്‌ഫഡ് മികച്ച ഫോമിലാണ്. എന്നാൽ, അമേരിക്കൻ യുവനിര ഇംഗ്ലണ്ടിനെ ഗോളില്ലാ സമനിലയിൽ തളച്ചിരുന്നു. പ്രധാനതാരം സാദിയോ മാനെയുടെ അഭാവത്തിലും മികച്ച പ്രകടനമായിരുന്നു സെനെഗലിന്റേത്. ഇസ്‌മാലിയ സാറിനെ മുൻനിർത്തിയാണ് ടീമിന്റെ പടയോട്ടം. ക്യാപ്‌റ്റൻ കലിദു കൗലിബാലി നയിക്കുന്ന പ്രതിരോധനിരയും കരുത്തരാണ്. നിർണായക മത്സരത്തിൽ ഗോൾ നേടി സെനെഗലിന് പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ചതും കൗലിബാലിയാണ്. ഇംഗ്ലണ്ട് ഇതുവരെ ഇറാനെ 6–-2ന് തോൽപ്പിച്ചു അമേരിക്കയുമായി 0–-0 സമനില വെയ്‌ൽസിനെ 3–-0ന് തോൽപ്പിച്ചു സെനെഗൽ ഇതുവരെ നെതർലൻഡ്‌സിനോട് 2–-0ന് തോറ്റു ഖത്തറിനെ 3–-1ന് തോൽപ്പിച്ചു ഇക്വഡോറിനെ 2–-1ന് തോൽപ്പിച്ചു Read on deshabhimani.com