അഴ്‌സണൽ മാജിക്‌



ലണ്ടൻ ചെൽസിയെ കീഴടക്കി അഴ്‌സണൽ ഇംഗ്ലീഷ്‌ എഫ്‌എ കപ്പ്‌ ഫുട്‌ബോൾ ചാമ്പ്യൻമാരായി. 2–-1നായിരുന്നു അഴ്‌സണലിന്റ ജയം. അഴ്‌സണൽ മുന്നേറ്റത്തിലെ കരുത്തൻ പിയറി എമെറിക്‌ ഒബമയങ്ങിന്റെ ഇരട്ടഗോൾ ചെൽസിയുടെ വിധിയെഴുതി. പതിനാലാം തവണയാണ്‌ അഴ്‌സണൽ എഫ്‌എ കപ്പ്‌ നേടുന്നത്‌. പുതിയ പരിശീലകൻ മൈക്കേൽ അർടേറ്റയുടെ ആദ്യ കിരീടവുമായി. വെംബ്ലിയിൽ ചെൽസിയുടേതായിരുന്നു തുടക്കം. യുവതാരം ക്രിസ്‌റ്റ്യൻ പുലിസിച്ചിന്റെ തകർപ്പൻ ഗോളിൽ അവർ ലീഡ്‌ നേടി. എന്നാൽ, അഴ്‌സണൽ മനോഹരമായി തിരിച്ചുവന്നു. ആദ്യം പെനൽറ്റിയിലൂടെ ഒബമയങ്‌ അഴ്‌സണലിനെ ഒപ്പമെത്തിച്ചു. പിന്നാലെ ഉശിരൻ നീക്കത്തിലൂടെ ചെൽസി ഗോൾകീപ്പർ വില്ലി കബെല്ലെറോയെ കീഴടക്കി അഴ്‌സണലിന്റെ ജയവും ഉറപ്പിച്ചു. മറുവശത്ത്‌ ചെൽസിക്ക്‌ തിരിച്ചടികളായിരുന്നു. രണ്ടാം മഞ്ഞക്കാർഡ്‌ വാങ്ങി മറ്റിയോ കൊവാസിച്ച്‌ പുറത്തായതിനെ തുടർന്ന്‌ പത്ത്‌ പേരുമായാണ്‌ ഫ്രാങ്ക്‌ ലംപാർഡിന്റെ സംഘം കളി അവസാനിപ്പിച്ചത്‌. മനോഹരമായി പന്ത്‌ തട്ടുകയായിരുന്ന പുലിസിച്ച്‌ പരിക്കുകാരണം രണ്ടാം പകുതിയിൽ മടങ്ങിയതും തിരിച്ചടിയായി. പ്രതിരോധക്കാരൻ സെസാർ അസ്‌പ്ലിക്യൂട്ടയും പരിക്കിൽ വലഞ്ഞു. Read on deshabhimani.com

Related News