മലേഷ്യയും കടന്ന് ഇന്ത്യ ; ഏഷ്യാകപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റിൽ സെമിയിലേക്ക്
സിൽഹെത് (ബംഗ്ലാദേശ്) ഏഷ്യാകപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റിൽ സെമിയിലേക്ക് ഒരുചുവട് അകലെ ഇന്ത്യ. മഴനിയമപ്രകാരം മലേഷ്യയെ 30 റണ്ണിന് തോൽപ്പിച്ച്, തുടർച്ചയായ രണ്ടാംജയം നേടി. നാല് പോയിന്റുമായി പട്ടികയിൽ രണ്ടാംസ്ഥാനത്താണ് ഹർമൻപ്രീത് കൗറും സംഘവും. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഓപ്പണർ എസ് മേഘ്‌നയുടെ കന്നി അരസെഞ്ചുറി കരുത്തിൽ 181 റൺ കുറിച്ചു. മറുപടിക്കെത്തിയ മലേഷ്യ 5.2 ഓവറിൽ 2–16 റണ്ണെടുത്തുനിൽക്കെ മഴയെത്തി. മഴനിയമപ്രകാരം 47 റൺ വേണമായിരുന്നു ജയിക്കാൻ. സ്‌കോർ: ഇന്ത്യ 4–-181, മലേഷ്യ 2–-16 (5.2) വൈസ് ക്യാപ്‌റ്റൻ സ്‌മൃതി മന്ദാന ഉൾപ്പെടെ പ്രമുഖർക്ക് വിശ്രമം നൽകിയാണ് ഇന്ത്യ എത്തിയത്. മന്ദാനയ്ക്കുപകരമാണ് മേഘ്ന ഇടംപിടിച്ചത്. 53 പന്തിൽ 69 റണ്ണാണ് ഇരുപത്താറുകാരി അടിച്ചെടുത്തത്. ഒരു സിക്‌സറും 11 ഫോറും ഉൾപ്പെട്ടു. ഷഫാലി വർമയും (39 പന്തിൽ 46) തിളങ്ങി. മൂന്നാമതായി എത്തിയ പത്തൊമ്പതുകാരി റിച്ച ഘോഷിന്റെ (19 പന്തിൽ 33*) വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയെ മികച്ച സ്‌കോറിൽ എത്തിച്ചത്. മറുപടിയിൽ മാസ് എലീസയാണ് (14) മലേഷ്യയുടെ ടോപ് സ്‌കോറർ. ഇന്ന് ഇന്ത്യ യുഎഇയെ നേരിടും. Read on deshabhimani.com