മിലാക്കിന് ലോക റെക്കോഡ്; ലെഡെക്കിക്ക് 18–ാം സ്വർണം ; സജൻ പ്രകാശ് 42–ാംസ്ഥാനത്ത്
ബുഡാപെസ്‌റ്റ് ഹംഗറിയുടെ ക്രിസ്റ്റോഫ് മിലാക്കിന് ലോക നീന്തൽ ചാമ്പ്യൻഷിപ് 200 മീറ്റർ ബട്ടർഫ്ളെെയിൽ ലോക റെക്കോഡ്. സ്വന്തം റെക്കോഡാണ് മിലാക്ക് തിരുത്തിയത്. ഒരുമിനിറ്റ് 50.34 സെക്കൻഡിലാണ് നേട്ടം. 2019ൽ കുറിച്ച റെക്കോഡ് സമയം മറികടന്നു. വനിതകളിൽ അമേരിക്കൻ താരം കാറ്റി ലെഡെക്കി ലോക ചാമ്പ്യൻഷിപ്പിലെ 18–ാം സ്വർണം കുറിച്ചു. 4–200 മീറ്റർ ഫ്രീസ്റ്റെെൽ റിലേയിൽ അമേരിക്കൻ ടീമിനൊപ്പം സ്വർണം നേടിയ ഇരുപത്തഞ്ചുകാരിക്ക് ലോക ചാമ്പ്യൻഷിപ്പിൽ ആകെ 21 മെഡലുകളുമായി. ബുഡാപെസ്റ്റിൽ മൂന്നാംസ്വർണമാണ്. അതിനിടെ അമേരിക്കയുടെ 100 മീറ്റർ ഫ്ര-ീസ്റ്റെെൽ ഒളിമ്പിക്, ലോക ചാമ്പ്യൻ കാലെബ് ഡ്രെസെൽ പിന്മാറി. ആരോഗ്യകാരണങ്ങളാലാണ് പിന്മാറ്റം. പുരുഷന്മാരുടെ 100 മീറ്റർ ബട്ടർഫ്ളെെയിൽ ഇന്ത്യയുടെ മലയാളിതാരം സജൻ പ്രകാശ് 42–ാം സ്ഥാനത്തായി. ആകെ 65 പേരായിരുന്നു മത്സരത്തിൽ. പതിനൊന്ന് സ്വർണം ഉൾപ്പെടെ 26 മെഡലുകളുമായി അമേരിക്കയാണ് മുന്നിൽ. മൂന്ന് സ്വർണമുള്ള ഇറ്റലി രണ്ടാമതും രണ്ട് സ്വർണവുമായി ഓസ്ട്രേലിയ മൂന്നാമതുമുണ്ട്. Read on deshabhimani.com