പുരുഷ ടീമിന്‌ പിഴ: 
വനിതാ ടീമിന്‌ പൂട്ടിട്ട്‌ ബ്ലാസ്‌റ്റേഴ്‌സ്‌



കൊച്ചി പുരുഷ ഫുട്‌ബോൾ ടീമിന്‌ നാലുകോടി രൂപ പിഴ കിട്ടിയതിനുപിന്നാലെ വനിതാ ടീമിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌. ഐഎസ്‌എൽ പ്ലേ ഓഫിൽ ബംഗളൂരു എഫ്‌സിക്കെതിരെ മത്സരം അവസാനിക്കുന്നതിനുമുമ്പ്‌ കളംവിട്ടതിന്‌ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ബ്ലാസ്‌റ്റേഴ്‌സിന്‌ നാലുകോടി രൂപ പിഴയിട്ടിരുന്നു. പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്‌ അഞ്ചുലക്ഷം പിഴയും 10 കളിയിൽ വിലക്കും ഏർപ്പെടുത്തി. ഇതിനെതിരെ ടീം നൽകിയ അപ്പീൽ കഴിഞ്ഞദിവസം തള്ളിയിരുന്നു. പിന്നാലെയാണ്‌ വനിതാ ടീമിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന്‌ ബ്ലാസ്‌റ്റേഴ്‌സ്‌ അറിയിച്ചത്‌. വലിയ തുക പിഴ ക്ലബ്ബിനുമേൽ ചുമത്തിയെന്നും ഇതിനാൽ വനിതാ ടീം നടത്താൻ പണമില്ലെന്നുമാണ്‌ വാദം. ബ്ലാസ്‌റ്റേഴ്‌സിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ്‌ ഉയരുന്നത്‌. ‘പുരുഷ ടീമിന്‌ പിഴ കിട്ടിയാൽ വനിതാ ടീമിനുള്ള വിഹിതം ഇല്ലാതാക്കിയാണോ പരിഹാരം കണ്ടെത്തേണ്ടത്‌’ എന്നായിരുന്നു മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്‌റ്റൻ അതിഥി ചൗഹാന്റെ പ്രതികരണം. സ്വീഡൻ ഗോൾകീപ്പറും ഇതിഹാസതാരവുമായ ഹെഡ്‌വിങ്‌ ലിൻദാലും ബ്ലാസ്‌റ്റേഴ്‌സ്‌ തീരുമാനത്തിനെതിരെ രംഗത്തെത്തി. വനിതാ ഫുട്‌ബോളിന്‌ എന്നാണ്‌ പരിഗണന ലഭിക്കുക എന്നതായിരുന്നു ട്വിറ്ററിൽ ലിൻദാൽ ചോദിച്ചത്‌. Read on deshabhimani.com

Related News