പ്രഥമ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയെ ജയത്തിലേക്ക് നയിച്ച ഓൾറൗണ്ടർ ജോഗിന്ദർ ശർമ വിരമിച്ചു
ചണ്ഡീഗഡ് 2007 ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയെ ജയത്തിലേക്ക് നയിച്ച ഓൾറൗണ്ടർ ജോഗിന്ദർ ശർമ വിരമിച്ചു. പാകിസ്ഥാനെതിരായ ഫൈനലിൽ മിസ്‌ബാ ഉൾ ഹഖിനെ എസ് ശ്രീശാന്തിന്റെ കൈയിലെത്തിച്ച് ജോഗിന്ദറായിരുന്നു ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്. 2004–-2007 കാലയളവിൽ ആകെ നാലുവീതം ട്വന്റി 20യിലും ഏകദിനത്തിലുംമാത്രമാണ് മുപ്പത്തൊമ്പതുകാരൻ ഇന്ത്യൻ കുപ്പായമിട്ടത്. എന്നാൽ, കന്നി ട്വന്റി 20 ലോകകപ്പ് ഫൈനലിലെ വിജയശിൽപ്പി എന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റ് എക്കാലവും ഓർമിക്കുന്ന താരമായി ജോഗിന്ദർ മാറി. ആകെ അഞ്ച് വിക്കറ്റാണ് സമ്പാദ്യം. ലോകകപ്പിനുശേഷം ഒരിക്കൽപോലും ഇന്ത്യക്കായി കളിച്ചിട്ടില്ല. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനായും ഇറങ്ങി. ഹരിയാനയ്‌ക്കായി ആകെ 200 കളിയിലും ഇറങ്ങി. 2017ലാണ് അവസാനമായി ഔദ്യോഗിക മത്സരത്തിനിറങ്ങിയത്. ഇക്കഴിഞ്ഞ ലെജൻഡ്‌സ് ലീഗിൽ ഭാഗമായിരുന്നു. നിലവിൽ ഹരിയാന പൊലീസിൽ ഡിഎസ്‌പിയാണ്. Read on deshabhimani.com