ചരിത്രം സാക്ഷി, ഇറാൻ കടന്നു
ടെഹ്റാൻ ഖത്തർ ലോകകപ്പ് ഫുട്ബോളിന് ഏഷ്യയിൽനിന്നും യോഗ്യത നേടുന്ന ആദ്യ ടീമായി ഇറാൻ. ഇറാഖിനെ ഒരുഗോളിന് കീഴടക്കിയാണ് മുന്നേറിയത്. ആസാദി സ്‌റ്റേഡിയത്തിൽ നിറഞ്ഞ വനിതാ ആരാധകരെ സാക്ഷിയാക്കിയാണ് നേട്ടം. മൂന്ന് വർഷത്തിനുശേഷമാണ് സ്‌റ്റേഡിയത്തിലേക്ക് വനിതകൾക്ക് പ്രവേശനം അനുവദിച്ചത്. കോവിഡ് ചട്ടപ്രകാരം 10,000 പേർക്കായിരുന്നു സ്‌റ്റേഡിയത്തിലേക്ക് അനുമതി. അതിൽ രണ്ടായിരത്തോളം പേർ വനിതകളായിരുന്നു. എഫ്സി പോർട്ടോ സ്ട്രൈക്കർ മെഹ്ദി ടരെമി വിജയഗോൾ നേടി. ആറാംതവണയാണ് ഇറാൻ ലോകകപ്പിന് യോഗ്യത നേടുന്നത്. ഇതോടെ 32 ടീമുകൾക്ക് പ്രവേശനമുള്ള ലോകകപ്പിന് 14 ടീമുകളായി. ഗ്രൂപ്പ് എയിൽ ഏഴ് കളിയിൽ 19 പോയിന്റോടെയാണ് ഇറാന്റെ മുന്നേറ്റം. ലെബനനെ ഒരുഗോളിന് തോൽപ്പിച്ച് ദക്ഷിണകൊറിയ യോഗ്യതയോടടുത്തു. കൊറിയക്ക് 17 പോയിന്റുണ്ട്. സൗദി അറേബ്യ ഒരുഗോളിന് ഒമാനെയും യുഎഇ രണ്ട് ഗോളിന് സിറിയയെയും തോൽപ്പിച്ചു. ചൈനയെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയ ജപ്പാനും യോഗ്യതയ്ക്ക് അരികിലാണ്. ഓസ്ട്രേലിയ നാല് ഗോളിന് വിയറ്റ്നാമിനെ കീഴടക്കി. Read on deshabhimani.com